ന്യൂഡൽഹി: രാജ്യത്തെ വിവിധ ഇപിഎഫ് അക്കൗണ്ടുകളിൽ നിഷ്ക്രിയമായി കിടക്കുന്നത് 9,330 കോടി രൂപ. 2026 മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം, ഉടമകൾ പിൻവലിക്കാതെ അവശേഷിപ്പിച്ച തുകയാണിത്. വിരമിച്ചതിന് ശേഷമോ അല്ലാതെയോ തുടർച്ചയായി മൂന്ന് വർഷം സംഭാവനകളൊന്നും ലഭിക്കാത്ത അക്കൗണ്ടുകളെയാണ് പ്രവർത്തനരഹിതമായി കണക്കാക്കുന്നത്. ഇത്തരം അക്കൗണ്ടുകളിലെ തുക തിരികെ ലഭിക്കുന്നതിനായി തൊഴിലാളികൾക്ക് ഓൺലൈൻ സംവിധാനം വഴി ക്ലെയിം സമർപ്പിക്കാവുന്നതാണ്.
എന്താണ് പ്രവർത്തനരഹിതമായ ഇപിഎഫ് അക്കൗണ്ട് എന്നത് സംബന്ധിച്ച് വ്യക്തമായ മാർഗനിർദ്ദേശങ്ങൾ ഇപിഎഫ്ഒ (EPFO) നൽകുന്നുണ്ട്. ഇപിഎഫ് അംഗമായ ഒരാൾക്ക് 58 വയസ്സ് തികയുന്നത് വരെ എല്ലാ അക്കൗണ്ടുകൾക്കും പലിശ ലഭിക്കും. എന്നാൽ, മൂന്ന് വർഷത്തേക്ക് ഒരു സംഭാവനയും ലഭിക്കാത്ത അക്കൗണ്ടുകൾ, അക്കൗണ്ട് ഉടമ വിദേശത്തേക്ക് കുടിയേറുകയോ മരണപ്പെടുകയോ ചെയ്യുന്ന സാഹചര്യങ്ങൾ, വിരമിച്ചതിന് ശേഷം തുക പിൻവലിക്കാത്ത അക്കൗണ്ടുകൾ എന്നിവ ഇപിഎഫ്ഒ നിഷ്ക്രിയമായി കണക്കാക്കുന്നു.
പ്രവർത്തനരഹിതമായ അക്കൗണ്ടുകൾ പ്രധാനമായും രണ്ട് വിഭാഗത്തിലാണുള്ളത്; യുഎഎൻ (UAN) ഇല്ലാത്തവയും യുഎഎൻ ലഭ്യമാണെങ്കിലും പ്രവർത്തനരഹിതമായവയും. ജോലി മാറുന്നതുമായി ബന്ധപ്പെട്ട് പഴയ അക്കൗണ്ടുകൾ ശ്രദ്ധിക്കാതെ വിട്ടുപോകുന്നതാണ് ഭൂരിഭാഗം കേസുകളിലും സംഭവിക്കുന്നത്. ഇപിഎഫ് നിയമപ്രകാരം പുതിയ ജോലിയിൽ പ്രവേശിക്കുമ്പോൾ പഴയ അക്കൗണ്ട് തുടരാനോ, നിലവിലെ അക്കൗണ്ടിലേക്ക് ലയിപ്പിക്കാനോ സൗകര്യമുണ്ട്. ഇപിഎഫ്ഒ വെബ്സൈറ്റ് വഴി ഇതിനാവശ്യമായ നടപടികൾ പൂർത്തിയാക്കി അർഹമായ തുക തിരികെ നേടാവുന്നതാണ്.