ടോക്കിയോ: മാക്ബുക്കുകൾക്കും ഐപാഡുകൾക്കും പിന്നാലെ ജപ്പാനിൽ ഐഫോൺ 17 സീരീസിന്റെ വിലയും ആപ്പിൾ വർദ്ധിപ്പിച്ചു. ഐഫോൺ 16, ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, പ്രോ മാക്സ് എന്നിവയുൾപ്പെടെയുള്ള പുതിയ മോഡലുകൾക്കെല്ലാം ജപ്പാനിലെ വിപണിയിൽ വില വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ആപ്പിളിന്റെ ഹാർഡ്വെയർ ഉൽപ്പന്നങ്ങളിലും സേവനങ്ങളിലും മൊത്തത്തിലുള്ള വില വർദ്ധനവിന്റെ പ്രവണതയാണ് ഈ മാറ്റത്തിലൂടെ വ്യക്തമാക്കുന്നത്.
ജപ്പാനിലെ കണക്കുകൾ പരിശോധിക്കുമ്പോൾ ഐഫോൺ വിലയിൽ 11.3 ശതമാനം വരെയാണ് വർദ്ധനവ് ഉണ്ടായിരിക്കുന്നത്. പ്രോ മാക്സ് മോഡലിന്റെ വില 1,94,800 യെന്നിൽ നിന്ന് 2,14,800 യെന്നായും (ഏകദേശം 1,27,000 രൂപ), സ്റ്റാൻഡേർഡ് ഐഫോൺ 17-ന്റെ വില 1,42,800 യെന്നായും ഉയർന്നു. ആഗോളതലത്തിലുള്ള ഘടകങ്ങളുടെ വിലക്കയറ്റവും മെമ്മറി ചിപ്പുകളുടെ ലഭ്യതക്കുറവുമാണ് ഈ സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഉയർന്ന നിർമ്മാണച്ചെലവ് കമ്പനിക്ക് മാത്രം വഹിക്കാൻ കഴിയില്ലെന്നും, അത് ഉപഭോക്താക്കളിലേക്ക് കൈമാറേണ്ടി വരുമെന്നും ആപ്പിൾ നേരത്തെ തന്നെ സൂചന നൽകിയിരുന്നു. ജപ്പാനിലെ ഈ വില വർദ്ധനവ് വരാനിരിക്കുന്ന ഐഫോൺ 18 പ്രോ അടക്കമുള്ള പുതിയ മോഡലുകൾ ആഗോള വിപണിയിൽ കൂടുതൽ വിലയേറിയതായിരിക്കുമെന്ന ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. നിലവിൽ ഇന്ത്യയുൾപ്പെടെയുള്ള മറ്റ് പ്രധാന വിപണികളിൽ ഐഫോൺ വില വർദ്ധനവ് ആപ്പിൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ആപ്പിൾ വൺ, മ്യൂസിക് സബ്സ്ക്രിപ്ഷൻ പ്ലാനുകളുടെ നിരക്ക് കമ്പനി ഇന്ത്യയിലും വർദ്ധിപ്പിച്ചിട്ടുണ്ട്.