ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിൽ വൻ അഴിച്ചുപണിക്ക് ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോർട്ട്. നിലവിൽ സെന്റർ ഓഫ് എക്സലൻസ് തലവനായ വി.വി.എസ്. ലക്ഷ്മണിന് കൂടുതൽ നിർണായക ചുമതല നൽകാനാണ് നീക്കം. ‘ഡയറക്ടർ ഓഫ് ക്രിക്കറ്റ്’ എന്ന പുതിയ പദവി ലക്ഷ്മണിന് നൽകുന്ന കാര്യമാണ് ബിസിസിഐ പരിഗണിക്കുന്നത്. സെപ്റ്റംബറിൽ ബിസിസിഐയിലെ ചില സുപ്രധാന തസ്തികകളിൽ പുനഃസംഘടനയ്ക്ക് സാധ്യതയുള്ള സാഹചര്യത്തിലാണ് ലക്ഷ്മണിന്റെ പേര് സജീവമായി ഉയർന്നു വരുന്നത്.
ഈ പദവി നിലവിൽ വന്നാൽ ഇന്ത്യൻ ക്രിക്കറ്റിന്റെ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള ഏകോപനത്തിൽ ലക്ഷ്മണിന് നിർണായക പങ്കുണ്ടാകും. സീനിയർ ടീം, പരിശീലകർ, സെലക്ടർമാർ, സെന്റർ ഓഫ് എക്സലൻസ്, യുവതാരങ്ങളുടെ വികസനം എന്നിവ തമ്മിലുള്ള ഏകോപനം പുതിയ ചുമതലയുടെ ഭാഗമാകാനാണ് സാധ്യത. ബംഗളൂരുവിലെ സെന്റർ ഓഫ് എക്സലൻസിൽ താരങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട് ലക്ഷ്മൺ ഇപ്പോൾ നിർവഹിക്കുന്ന ചുമതലകളുടെ സ്വാഭാവിക വിപുലീകരണമായിരിക്കും ഇതെന്നാണ് വിലയിരുത്തൽ. പ്രതിഭകളെ കണ്ടെത്തുന്നതിലും അവരെ സീനിയർ ടീമിലേക്ക് വളർത്തിയെടുക്കുന്നതിലും കൂടുതൽ ഏകോപിതമായ സംവിധാനമൊരുക്കാൻ ഇത് സഹായിക്കും.
അതേസമയം, സീനിയർ സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറുടെ കാലാവധി സെപ്റ്റംബറിൽ അവസാനിക്കാനിരിക്കെ സെലക്ഷൻ സംവിധാനത്തിലും മാറ്റങ്ങൾ ഉണ്ടായേക്കാം. എന്നാൽ, അഗാർക്കറുടെ കാലാവധി 2027 ജൂൺ വരെ നീട്ടിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. 2027 ഏകദിന ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ടീമിന്റെ സെലക്ഷൻ ഘടനയ്ക്ക് വലിയ പ്രാധാന്യമുള്ളതിനാൽ സെലക്ഷൻ കമ്മിറ്റിയിലും പരിശീലക സംഘത്തിലും മറ്റ് ഭരണ ചുമതലകളിലും ബിസിസിഐ വരുത്തുന്ന മാറ്റങ്ങൾ നിർണ്ണായകമാകും.
ലക്ഷ്മണിന്റെ പുതിയ ചുമതല സംബന്ധിച്ച ചർച്ചകൾ ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനവുമായും ചേർന്ന് നടക്കുന്നുണ്ട്. നേരത്തെയും വിവിധ ഘട്ടങ്ങളിൽ സീനിയർ ടീമിന്റെ ഇടക്കാല പരിശീലകനായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അടുത്തിടെ സിംബാബ്വെയ്ക്കെതിരായ ടി20 പരമ്പരയിൽ ഇന്ത്യയുടെ പരിശീലക ചുമതല ലക്ഷ്മണായിരുന്നു. 2024-ൽ രാഹുൽ ദ്രാവിഡിന് ശേഷം ഇന്ത്യൻ ടീമിന്റെ ഹെഡ് കോച്ചാകാനുള്ള അവസരം അദ്ദേഹം സ്വീകരിച്ചിരുന്നില്ല, പകരം സെന്റർ ഓഫ് എക്സലൻസിന്റെ ചുമതലയാണ് ഏറ്റെടുത്തത്. ലക്ഷ്മണിന് ‘ഡയറക്ടർ ഓഫ് ക്രിക്കറ്റ്’ ചുമതല നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെങ്കിലും, തീരുമാനം നടപ്പാവുകയാണെങ്കിൽ ഇന്ത്യൻ ക്രിക്കറ്റിലെ ഭാവി പദ്ധതികളിൽ അദ്ദേഹത്തിന്റെ സ്വാധീനം ശക്തമാകും.