ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലുണ്ടായ ചാവേർ ആക്രമണത്തിൽ 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രി അഫ്ഗാനിസ്ഥാൻ അതിർത്തിയോട് ചേർന്ന ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ടാങ്ക് ജില്ലയിലുള്ള സുരക്ഷാ ചെക്ക് പോസ്റ്റിലാണ് ഭീകരാക്രമണം നടന്നത്. കൊല്ലപ്പെട്ടവരിൽ 12 സൈനികരും രണ്ട് പോലീസുകാരും ഒരു വനംവകുപ്പ് ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു.
സുരക്ഷാ വളയം ഭേദിച്ച് ചെക്ക് പോസ്റ്റിനുള്ളിലേക്ക് കടക്കാൻ കഴിയാതെ വന്നതോടെ, സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഭീകരർ കെട്ടിടത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. തുടർന്നുണ്ടായ ശക്തമായ സ്ഫോടനത്തിൽ കെട്ടിടത്തിന്റെ വലിയൊരു ഭാഗം തകർന്നു. സംഭവത്തിന് പിന്നാലെ സുരക്ഷാസേന നടത്തിയ ശക്തമായ പ്രത്യാക്രമണത്തിൽ 12 ഭീകരരെ വധിച്ചതായി പാക്കിസ്ഥാൻ സൈന്യം ഔദ്യോഗികമായി അറിയിച്ചു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം തെഹ്രീകെ താലിബാൻ പാക്കിസ്ഥാൻ (ടിടിപി) ഏറ്റെടുത്തു. നാല് ചാവേറുകൾ ആക്രമണത്തിൽ പങ്കെടുത്തതായാണ് സംഘടനയുടെ അവകാശവാദം. പ്രദേശം ഇപ്പോൾ സുരക്ഷാസേനയുടെ കർശന നിയന്ത്രണത്തിലാണ്. അടുത്ത മാസങ്ങളായി ഖൈബർ പഖ്തൂൺഖ്വ ഉൾപ്പെടെയുള്ള അതിർത്തി മേഖലകളിൽ ഭീകരാക്രമണങ്ങൾ വർധിച്ചുവരികയാണ്. ആക്രമണങ്ങൾ അഫ്ഗാനിസ്ഥാനിലെ താവളങ്ങളിൽ നിന്നാണ് ആസൂത്രണം ചെയ്യുന്നതെന്ന് പാക്കിസ്ഥാൻ ആരോപിച്ചെങ്കിലും, ഇത് അടിസ്ഥാനരഹിതമാണെന്ന് അഫ്ഗാൻ ഭരണകൂടം തള്ളിക്കളഞ്ഞു.