കൊച്ചി: ഓഹരി വിപണിയില്‍ വരാനിരിക്കുന്ന ആഴ്ച ഏറെ നിര്‍ണായകമാകുമെന്ന് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. കോര്‍പ്പറേറ്റ് വരുമാന കണക്കുകൾ, പശ്ചിമേഷ്യയിലെ സംഘര്‍ഷാത്മക സാഹചര്യങ്ങൾ, ക്രൂഡ് ഓയില്‍ വിലയിലുണ്ടാകുന്ന മാറ്റങ്ങൾ എന്നിവ വിപണിയുടെ ഗതി നിശ്ചയിക്കുന്ന പ്രധാന ഘടകങ്ങളാകും. ഇതിനു പുറമെ, തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്റെ പുരോഗതിയും വിദേശ നിക്ഷേപകരുടെ ഇടപെടലുകളും നിക്ഷേപകര്‍ ഏറെ ശ്രദ്ധയോടെ വീക്ഷിക്കുന്ന വിഷയങ്ങളാണ്.
കോര്‍പ്പറേറ്റ് വരുമാനങ്ങള്‍, ആഭ്യന്തര സാമ്പത്തിക സൂചികകൾ, ആഗോള സംഭവവികാസങ്ങള്‍ എന്നിവയുടെ ഒരു സമ്മിശ്ര ചിത്രമായിരിക്കും ഈ ആഴ്ച വിപണിയില്‍ ദൃശ്യമാകുകയെന്ന് റെലിഗെയര്‍ ബ്രോക്കിംഗിലെ ഗവേഷണ വിഭാഗം എസ്വിപി അജിത് മിശ്ര അഭിപ്രായപ്പെട്ടു. മണ്‍സൂണിന്റെ പുരോഗതിയും കാര്‍ഷിക മേഖലയിലെ പ്രവർത്തനങ്ങളും ഗ്രാമീണ ആവശ്യകതയിലും ഭക്ഷ്യ പണപ്പെരുപ്പത്തിലും വരുത്തുന്ന മാറ്റങ്ങൾ റിസര്‍വ് ബാങ്കിന്റെ ഭാവി നയങ്ങളെ വരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. വരുമാന സീസണ് സജീവമാകുന്നതോടെ ഓഹരികളുടെ തിരഞ്ഞെടുപ്പില്‍ നിക്ഷേപകര്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. വണ്‍97 കമ്മ്യൂണിക്കേഷന്‍സ്, അള്‍ട്രാടെക് സിമന്റ്, അദാനി ഗ്രൂപ്പ് ഓഹരികള്‍, ബജാജ് ഓട്ടോ, ഇന്‍ഫോസിസ്, ബിപിസിഎല്‍, നെസ്ലെ ഇന്ത്യ തുടങ്ങിയ പ്രമുഖ കമ്പനികളുടെ ഫലപ്രഖ്യാപനം വിപണിയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചേക്കും.
പശ്ചിമേഷ്യന്‍ സാഹചര്യങ്ങള്‍ ആഗോള വിപണി വികാരത്തെ സ്വാധീനിക്കുന്നത് തുടരുമെന്ന് എന്റിച്ച് മണിയുടെ സിഇഒ പൊന്മുടി ആര് ചൂണ്ടിക്കാട്ടുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ആഗോളതലത്തില്‍ ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്. ഹോര്‍മുസ് കടലിടുക്കിലെ സൈനിക നീക്കങ്ങളോ ഷിപ്പിംഗിലെ തടസ്സങ്ങളോ ഉണ്ടായാല്‍ അത് ആഗോള ഓഹരി വിപണികളില്‍ വലിയ ചാഞ്ചാട്ടത്തിന് വഴിയൊരുക്കിയേക്കാം. തിങ്കളാഴ്ച വിപണിയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക് എന്നീ ഓഹരികളിലായിരിക്കും നിക്ഷേപകരുടെ പ്രധാന ശ്രദ്ധ. കഴിഞ്ഞ വാരാന്ത്യത്തില്‍ മികച്ച വരുമാനവും ലാഭവും റിപ്പോര്‍ട്ട് ചെയ്ത ഈ കമ്പനികളുടെ പ്രകടനം വിപണിയുടെ ദിശാബോധത്തില് വലിയ പങ്കുവഹിക്കും. ജൂണ്‍ പാദത്തിലെ മികച്ച നേട്ടങ്ങള്‍ ബാങ്കിംഗ്, ടെലികോം, എനര്‍ജി മേഖലകളില്‍ വാങ്ങല്‍ താല്‍പ്പര്യം വർദ്ധിപ്പിക്കുമെന്നാണ് വിപണി നിരീക്ഷകരുടെ കണക്കുകൂട്ടല്‍.