തിരുവനന്തപുരം: മുസ്ലിം ലീഗിന്റെ സമ്മർദ്ദത്തിന് വഴങ്ങി വി.ഡി. സതീശനെ കേരളത്തിന്റെ മുഖ്യമന്ത്രിയായി കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചതിന് പിന്നാലെ കെ.സി. വേണുഗോപാൽ പക്ഷത്ത് പൊട്ടിത്തെറി. കെ.സി. വേണുഗോപാലിനെതിരെ വ്യാജപ്രചാരണം നടത്താൻ ഒരു കേന്ദ്രം പ്രവർത്തിച്ചെന്നും ഇതിനെക്കുറിച്ച് കോൺഗ്രസ് അന്വേഷിക്കണമെന്നും കെപിസിസി ജനറൽ സെക്രട്ടറിയും നിയുക്ത റാന്നി എംഎൽഎയുമായ പഴകുളം മധു ആവശ്യപ്പെട്ടു. എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ വ്യാജ പ്രചരണം നടന്നതിൽ പാർട്ടി അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവർത്തിച്ചു.
കെ.സി. വേണുഗോപാലിനെ വെറുക്കപ്പെട്ടവനാക്കാൻ ശ്രമം നടന്നുവെന്ന് പഴകുളം മധു ആരോപിച്ചു. സോഷ്യൽ മീഡിയയിൽ സംഘടിത ആക്രമണം നടന്നു. യോഗ്യനായ നേതാവിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു. ചില കേന്ദ്രങ്ങളിൽ നിന്ന് കെ.സിക്കെതിരെ ക്യാമ്പയിൻ നടത്തി, മോശം നേതാവായി ചിത്രീകരിച്ചു. ഇതിനെതിരെ അന്വേഷണം വേണം. വി.ഡി. സതീശൻ ആദ്യം തള്ളിപ്പറയേണ്ടത് ഇത്തരം നടപടികളെയാണ്. കുറ്റക്കാർക്കെതിരെ കർശന നടപടി വേണം. കെ.സിക്കെതിരെ കൃത്രിമ പൊതുജനാഭിപ്രായം സൃഷ്ടിച്ചു. കെ.സിക്കെതിരെ സംഘടിത നീക്കം ഉണ്ടായി. പാർട്ടിക്കുവേണ്ടി ത്യാഗം സഹിച്ച നേതാവാണ് കെ.സി. വേണുഗോപാലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനം കാര്യങ്ങൾ തിരിച്ചറിയുമെന്നും കെ.സി. വേണുഗോപാലിനെതിരെ നടത്തിയ വ്യാജ പ്രചാരണങ്ങളിൽ അന്വേഷണം വേണമെന്നും പഴകുളം മധു ആവർത്തിച്ചു. എന്ത് മൂല്യത്തെ അടിസ്ഥാനമാക്കിയാണ് മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തതെന്ന് പറയേണ്ടത് കോൺഗ്രസ് നേതൃത്വമാണ്. നിയമസഭാകക്ഷിയോഗത്തിൽ ബഹുഭൂരിപക്ഷം എംഎൽഎമാരും പിന്തുണച്ചത് കെ.സി. വേണുഗോപാലിനെയാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് രംഗത്തുവന്ന വേണുഗോപാലിനെ തെരഞ്ഞുപിടിച്ച് ഹീനമായ രീതിയിൽ വേട്ടയാടി. അധാർമികമായ സങ്കേതങ്ങൾ ഉപയോഗിച്ചുകൊണ്ടായിരുന്നു ഈ വേട്ടയാടൽ. കെ.സി. വേണുഗോപാലിനെ കെട്ടിയിറക്കുന്ന ആളെന്ന നിലയിലാണ് വ്യാപകമായി പ്രചരിപ്പിച്ചത്. കെഎസ്യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും പ്രസിഡന്റായും പ്രവർത്തിച്ചയാളാണ് വേണുഗോപാൽ. സംസ്ഥാന മന്ത്രിയായും പാർലമെന്റിൽ പബ്ലിക്സ് അക്കൗണ്ട് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ച് അനുഭവപരിചയമുള്ള നേതാവിനെയാണ് അപകീർത്തികരമായി ആക്ഷേപിച്ചത്. ഉത്തരവാദിത്തപ്പെട്ടവർ ഈ പ്രചാരണത്തെ തടഞ്ഞുനിർത്തണമായിരുന്നു. വി.ഡി. സതീശന്റെ നേതാവായിരുന്നു വേണുഗോപാൽ. ഇത്തരത്തിലുള്ള പ്രചാരണം കണ്ടെത്തുന്ന ചുമതലയാകണം നിയുക്ത മുഖ്യമന്ത്രി സതീശൻ ആദ്യം ചെയ്യേണ്ടതെന്നും പഴകുളം മധു അഭിപ്രായപ്പെട്ടു.