ന്യൂഡൽഹി: കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ ഭരണത്തിന്റെ 12 വർഷം പൂർത്തിയാക്കുന്ന പശ്ചാത്തലത്തിൽ, ബിജെപി-എൻഡിഎ സഖ്യം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ഉന്നതതല യോഗം ഇന്ന് ഡൽഹിയിൽ ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉച്ചതിരിഞ്ഞ് 3 മണിക്ക് ഭാരത് മണ്ഡപത്തിലാണ് യോഗം നടക്കുക. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ജെ പി നദ്ദ, ശിവരാജ് സിംഗ് ചൗഹാൻ തുടങ്ങിയ മുതിർന്ന കേന്ദ്രമന്ത്രിമാരും എൻഡിഎ ഭരണത്തിലുള്ള 22 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും യോഗത്തിൽ പങ്കെടുക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ഏകോപനം ശക്തമാക്കുക, ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുക, വ്യവസായ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തുക എന്നിവയാണ് യോഗത്തിന്റെ പ്രധാന അജണ്ടകൾ. 2047-ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായുള്ള വിവിധ പരിഷ്കാരങ്ങളെക്കുറിച്ച് യോഗത്തിൽ വിശദമായി ചർച്ച ചെയ്യും. കൂടാതെ, മോദി സർക്കാരിന്റെ 12 വർഷത്തെ ഭരണനേട്ടങ്ങളും വിവിധ ദേശീയ വികസന-അടിസ്ഥാന സൗകര്യ പദ്ധതികളുടെ പുരോഗതിയും യോഗം അവലോകനം ചെയ്യും.
2029-ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ അജണ്ടകൾക്ക് ഈ യോഗം രൂപം നൽകും. രാജ്യത്ത് ഏറ്റവും കൂടുതൽ കാലം ഭരിച്ച തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി നരേന്ദ്ര മോദി മാറുന്ന പശ്ചാത്തലവും യോഗത്തിൽ ചർച്ചയാകും. യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കുന്നതിനും യുവ വോട്ടർമാർക്കിടയിൽ സ്വാധീനം ഉറപ്പിക്കുന്നതിനുമായി പ്രത്യേക ‘യൂത്ത് ഔട്ട്റീച്ച്’ പരിപാടികൾക്കും യോഗത്തിൽ തുടക്കം കുറിച്ചേക്കും. കേന്ദ്ര പദ്ധതികൾ സംസ്ഥാനങ്ങളിൽ കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും, സംസ്ഥാനങ്ങൾ നേരിടുന്ന പ്രധാന പ്രാദേശിക വിഷയങ്ങൾക്ക് പരിഹാരം കാണുന്നതിനുമുള്ള നിർണ്ണായക തീരുമാനങ്ങളും യോഗത്തിൽ പ്രതീക്ഷിക്കുന്നു. 2014 മെയ് 26-നാണ് നരേന്ദ്ര മോദി ആദ്യമായി ഇന്ത്യയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റത്.