കോന്നി: സർക്കാർ ജീവനക്കാരുടെ ആരോഗ്യസുരക്ഷയ്ക്കായി നടപ്പിലാക്കിയ മെഡിസെപ് പദ്ധതിയിൽ മതിയായ ചികിത്സയും അർഹമായ പരിരക്ഷയും ലഭിക്കാതെ ജീവനക്കാർ ദുരിതം അനുഭവിക്കുന്നതിനാൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്ന് കേരള എൻ ജി ഒ സംഘ് സംസ്ഥാന സെക്രട്ടറി അശ്വതി ആവശ്യപ്പെട്ടു. ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പ്രീമിയം തുക പിടിച്ചെടുത്ത് ഇൻഷുറൻസ് കമ്പനിക്ക് കൈമാറിയത് സർക്കാരാണ്. എന്നാൽ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുന്നതിൽ വേണ്ടത്ര ഇടപെടലുകൾ നടത്താതെ ജീവനക്കാരെ അവഗണിക്കുകയായിരുന്നു.
അർഹമായ ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കുകയും അവകാശങ്ങൾ നിഷേധിക്കുകയും ചെയ്ത ഇടതുമുന്നണി സർക്കാരിന് നിയമസഭാ തെരഞ്ഞെടുപ്പിൽ ജീവനക്കാർ കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. ജീവനക്കാരെ വിശ്വാസത്തിലെടുക്കുകയും പ്രയാസങ്ങൾ പരിഹരിക്കുകയും ചെയ്ത് സംതൃപ്തമായ സിവിൽ സർവീസ് യാഥാർഥ്യമാക്കി പൊതുജന സേവനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള ആത്മാർത്ഥമായ ശ്രമങ്ങളാണ് പുതിയ സർക്കാരിൽ നിന്നും ജീവനക്കാർ പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു. കോന്നി മഠത്തിൽകാവ് ദുർഗ്ഗ ഓഡിറ്റോറിയത്തിൽ നടന്ന കേരള എൻ ജി ഒ സംഘ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
ജില്ലാ പ്രസിഡന്റ് എൻ.ജി.ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു. ബി.എം.എസ് ജില്ലാ പ്രസിഡൻ്റ് കെ.ജി അനിൽ കുമാർ, പെൻഷനേഴ്സ് സംഘ് ജില്ലാ സെക്രട്ടറി എൻ കണ്ണൻ, അമൃത ഗോശാല ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ അജയകുമാർ വല്യുഴത്തിൽ, കെ എസ് ടി എംപ്ലോയിസ് സംഘ് സംസ്ഥാന സമിതി അംഗം പി ബിനീഷ്, എൻ ജി ഒ സംഘ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എസ്. ഗിരീഷ്, ജില്ലാ സെക്രട്ടറി എം രാജേഷ്, ജില്ലാ ട്രഷറാർ പി ആർ രമേശ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന വനിതാ സമ്മേളനത്തിൽ സംസ്ഥാന വനിതാ വിഭാഗം കൺവീനർ സിന്ധുമോൾ പി.സി. അധ്യക്ഷത വഹിച്ചു. വനിതാ ശിശുവികസന വകുപ്പ് സർവീസ് പ്രൊവൈഡർ അഡ്വ. കാവ്യസതീഷ് ഉദ്ഘാടനം ചെയ്തു. കേരള എൻ ജി ഒ സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. രാജേഷ് സമാപന പ്രസംഗം നടത്തി. പുതിയ ഭാരവാഹികൾ എൻ.ജി. ഹരീന്ദ്രൻ (പ്രസിഡൻ്റ്), എം. രാജേഷ് (ജില്ലാ സെക്രട്ടറി), പി. ആർ. രമേശ് (ട്രഷറർ), പ്രദീപ് ബി പിള്ള, പി പ്രിയേഷ്, ആർ. ആരതി, എൻ. രതീഷ് (വൈസ് പ്രസിഡൻ്റ്), എസ്.ഷാജി, വിനോജ് ജി. നായർ,എസ്. പ്രദീപ് കുമാർ, ആർ. കൃഷ്ണ കുമാർ, വി.എസ് രാജേഷ് (ജോയിൻ്റ് സെക്രട്ടറി), പി. എം. സന്ധ്യ (വനിതാ വിഭാഗം ജില്ലാ കൺവീനർ), എസ്. സ്മിതാമോൾ (ജോയിൻ്റ് കൺവീനർ).