തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും. നിയമസഭാ കക്ഷി യോഗത്തിന് ശേഷം ഹൈക്കമാൻഡ് തീരുമാനം ഔദ്യോഗികമായി പുറത്തുവരും. എറണാകുളം പറവൂരിലെ വസതിയിൽ നിന്നും വി.ഡി. സതീശൻ തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്. അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വലിയ സാധ്യത കൽപ്പിക്കപ്പെടുന്നു.
പറവൂരിലെ വസതിക്ക് മുന്നിൽ പുലർച്ചെ മുതൽ നിരവധി പ്രവർത്തകർ തടിച്ചുകൂടിയിട്ടുണ്ട്. പ്രഖ്യാപനം വന്നാലുടൻ വിതരണം ചെയ്യാനായി മധുരപലഹാരങ്ങളും പ്രവർത്തകർ കരുതിയിട്ടുണ്ട്. തിരുവനന്തപുരത്ത് രമേശ് ചെന്നിത്തലയുടെ വീടിന് മുന്നിലും പ്രവർത്തകർ ഒത്തുകൂടുന്നുണ്ടെങ്കിലും സതീശനായിരിക്കും തിരഞ്ഞെടുക്കപ്പെടുക എന്ന വിശ്വാസത്തിലാണ് അദ്ദേഹത്തിന്റെ അനുയായികൾ.
എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുന ഖാർഗെയും രാഹുൽ ഗാന്ധിയും ചേർന്നാണ് തീരുമാനം എടുത്തത്. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ഇത് സംസ്ഥാന നേതൃത്വത്തിന് കൈമാറും. ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ ഈ തീരുമാനം ഔദ്യോഗികമായി അറിയിക്കും. എല്ലാ എം.എൽ.എമാരോടും ഘടകകക്ഷി നേതാക്കളോടും തലസ്ഥാനത്ത് എത്താൻ കെ.പി.സി.സി നിർദ്ദേശം നൽകിയിട്ടുണ്ട്.