ന്യൂഡൽഹി: ഭാരതത്തിന്റെ പ്രതിരോധ വ്യവസായ രംഗത്ത് നിർണായക വഴിത്തിരിവാകുന്ന സുപ്രധാന തീരുമാനവുമായി കേന്ദ്ര സർക്കാർ. ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനമായ ‘അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ്’ (എഎംസിഎ) നിർമ്മിക്കുന്നതിനുള്ള ഔദ്യോഗിക താൽപ്പര്യപത്രം സർക്കാർ പുറപ്പെടുവിച്ചു. പ്രതിരോധരംഗത്തെ നിർമ്മാണ പദ്ധതിയിൽ ആദ്യമായി, പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിനെ ഒഴിവാക്കി മൂന്ന് പ്രമുഖ സ്വകാര്യ കമ്പനികളെയാണ് പ്രതിരോധ മന്ത്രാലയം ഇതിനായി ക്ഷണിച്ചിരിക്കുന്നത്.
ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ്, എൽ ആൻഡ് ടി-ബെൽ-ഡൈനാമാറ്റിക് കൺസോർഷ്യം, ഭാരത് ഫോർജ്-ബിഇഎംഎൽ-ഡാറ്റാ പാറ്റേൺസ് കൺസോർഷ്യം എന്നിവയാണ് ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. ഇന്ത്യയിൽ യുദ്ധവിമാന നിർമ്മാണ രംഗം സ്വകാര്യ മേഖലയ്ക്കായി തുറന്നുകൊടുക്കുന്ന ഈ ചരിത്രപരമായ നീക്കം, പദ്ധതിയുടെ വേഗത വർദ്ധിപ്പിക്കാനും അത്യാധുനിക എയറോസ്പേസ് സാങ്കേതികവിദ്യയിൽ ഇന്ത്യയുടെ സ്വയംപര്യാപ്തത ശക്തിപ്പെടുത്താനും സഹായിക്കും. എഎംസിഎ യുദ്ധവിമാനത്തിന്റെ പ്രോട്ടോടൈപ്പ് നിർമ്മിക്കുന്നതിനായുള്ള 15,000 കോടി രൂപയുടെ ഈ പദ്ധതിക്ക് പൂർണ്ണമായും ധനസഹായം നൽകുന്നത് കേന്ദ്ര സർക്കാരാണ്. തിരഞ്ഞെടുക്കപ്പെടുന്ന സ്വകാര്യ പങ്കാളി ഡിആർഡിഒയ്ക്ക് കീഴിലുള്ള എയറോനോട്ടിക് ഡെവലപ്മെന്റ് ഏജൻസിയുമായി ചേർന്ന് അഞ്ച് പറക്കുന്ന പ്രോട്ടോടൈപ്പുകളും ഒരു സ്ട്രക്ചറൽ ടെസ്റ്റ് എയർക്രാഫ്റ്റും നിർമ്മിക്കുകയാണ് ലക്ഷ്യമിടുന്നത്.
ആന്ധ്രാപ്രദേശിലെ പുട്ടപ്പർത്തിയിൽ പുതുതായി ആരംഭിക്കുന്ന 650 ഏക്കർ വിസ്തൃതിയുള്ള അത്യാധുനിക ഗ്രീൻഫീൽഡ് ഫെസിലിറ്റിയിലായിരിക്കും വിമാനത്തിന്റെ നിർമ്മാണം നടക്കുക. സാങ്കേതിക മൂല്യനിർണ്ണയത്തിനൊടുവിൽ തിരഞ്ഞെടുക്കപ്പെട്ട ഈ മൂന്ന് കൂട്ടായ്മകൾക്ക് വിശദമായ ലേലം സമർപ്പിക്കാൻ സമയം അനുവദിച്ചിട്ടുണ്ട്. 2027-ന്റെ തുടക്കത്തിൽ കരാർ നടപടികൾ പൂർത്തിയാക്കി 2028-നും 2032-നും ഇടയിൽ ആദ്യ പ്രോട്ടോടൈപ്പിന്റെ പരീക്ഷണപ്പറക്കൽ നടത്താനാണ് ലക്ഷ്യമിടുന്നത്. 2035-ഓടെ വൻതോതിലുള്ള ഉത്പാദനം ആരംഭിച്ച് എഎംസിഎ വ്യോമസേനയുടെ ഭാഗമാകുന്നതോടെ, അഞ്ചാം തലമുറ യുദ്ധവിമാനങ്ങളുള്ള ലോകത്തിലെ എലൈറ്റ് രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും ഉയരും. ശത്രുരാജ്യങ്ങളുടെ റഡാറുകളെ കബളിപ്പിക്കാൻ കഴിയുന്ന സ്റ്റെൽത്ത് കോട്ടിംഗുകളും ഇന്റേണൽ വെപ്പൺ ബേകളും ഉള്ള ഈ വിമാനം പ്രതിരോധ രംഗത്ത് രാജ്യത്തിന് വലിയ മുതൽക്കൂട്ടായിരിക്കും.