ഹൈദരാബാദ്: ഹൈദരാബാദ് മെട്രോ പദ്ധതി പൂർണമായി സർക്കാർ ഏറ്റെടുക്കുന്നു. ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷനിൽ (ഐആർഎഫ്സി) നിന്നുള്ള വായ്പാ പുനക്രമീകരണത്തിലൂടെ 13,527 കോടി രൂപ ലഭ്യമായതോടെ, അടുത്ത വർഷത്തോടെ മെട്രോ പദ്ധതി ലാഭകരമായി മാറുമെന്നാണ് തെലങ്കാന ചീഫ് സെക്രട്ടറി കെ രാമകൃഷ്ണ റാവു വ്യക്തമാക്കിയത്.
നിലവിലുള്ള കടബാധ്യതകൾ പുനർനിർമ്മിക്കുന്നതിനാണ് ഐആർഎഫ്സി അധിക തുക അനുവദിച്ചത്. ഈ നടപടിയിലൂടെ എൽ ആൻഡ് ടിയിൽ നിന്നുള്ള ധനസഹായത്തിന്റെ ചെലവ് 30 മുതൽ 40 ശതമാനം വരെ കുറയ്ക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. എൽ ആൻഡ് ടി മെട്രോ റെയിൽ ലിമിറ്റഡിന്റെ 100 ശതമാനം ഓഹരികളും ഹൈദരാബാദ് മെട്രോ റെയിൽ ലിമിറ്റഡ് (എച്ച്എംആർഎൽ) വഴി തെലങ്കാന സർക്കാർ ഏറ്റെടുത്തതിന് പിന്നാലെയാണ് ഈ സാമ്പത്തിക പുനക്രമീകരണം നടപ്പിലാക്കുന്നത്.
ഒന്നാം ഘട്ട പദ്ധതിക്കായി 13,600 കോടി രൂപയുടെ റീഫിനാൻസിംഗ് കരാറാണ് സംസ്ഥാന സർക്കാർ ഇതിനകം ഉറപ്പാക്കിയിരിക്കുന്നത്. ഐആർഎഫ്സി, എൽ ആൻഡ് ടി മെട്രോ റെയിൽ ഹൈദരാബാദ് ലിമിറ്റഡ്, എച്ച്എംആർഎൽ എന്നിവർ തമ്മിലാണ് പുതിയ കരാർ ഒപ്പുവെച്ചത്. പലിശയ്ക്കും നികുതിക്കും മുമ്പുള്ള വരുമാനത്തിൽ ഹൈദരാബാദ് മെട്രോ ഇതിനകം തന്നെ പ്രവർത്തന ലാഭത്തിലാണെന്നത് പദ്ധതിയുടെ ഭാവിക്ക് കരുത്താകുന്നു. ഇതോടെ ഹൈദരാബാദ് മെട്രോ പൂർണ്ണമായും സർക്കാർ ഉടമസ്ഥതയിലുള്ള സംവിധാനമായി മാറി.