തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തമായി തുടരുന്ന സാഹചര്യത്തിൽ വടക്കൻ കേരളത്തിലെ ഏഴു ജില്ലകളിൽ ഇന്ന് (ജൂൺ 7) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും നദീതീരങ്ങളിൽ വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് കർശന നിർദേശം നൽകി.
കടലിലെ മോശം കാലാവസ്ഥയും ശക്തമായ കാറ്റും കണക്കിലെടുത്ത് ജൂൺ 9 വരെ കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് അധികൃതർ അറിയിച്ചു. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില സമയങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. സോമാലിയൻ തീരം, മധ്യ-തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, തമിഴ്നാട് തീരം, ആൻഡമാൻ കടൽ ഉൾപ്പെടെയുള്ള മേഖലകളിലും ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർ അതീവ ശ്രദ്ധ പുലർത്തണം.
തെക്കുപടിഞ്ഞാറൻ മൺസൂൺ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതോടെ വരും ദിവസങ്ങളിൽ പലയിടത്തും കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കു പുറമെ ആന്ധ്ര, ഒഡീഷ, തെലങ്കാന, കർണാടക ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയും ശക്തമായ കാറ്റും പ്രതീക്ഷിക്കാം. അതേസമയം, രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മഴ ശക്തമാകുമ്പോഴും ഉഷ്ണതരംഗ ഭീഷണി തുടരുന്നുണ്ട്. ഡൽഹി, ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ഒഡീഷ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ജൂൺ 11 വരെ താപനിലയിൽ 4 മുതൽ 6 ഡിഗ്രി സെൽഷ്യസ് വരെ വർധനവുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.