തിരുവനന്തപുരം: സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് നടന്ന റെയ്ഡിന് പിന്നാലെ അന്വേഷണം ശക്തമാക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടപടികൾ ആരംഭിച്ചു. റെയ്ഡിൽ പിടിച്ചെടുത്ത നിർണായക രേഖകൾ വിശദമായി പരിശോധിച്ച ശേഷമാകും തുടർനടപടികൾ സ്വീകരിക്കുക. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ അടക്കമുള്ളവർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി ഉടൻ നോട്ടീസ് നൽകുമെന്നാണ് വിവരം.
ഇന്നലെ നടന്ന റെയ്ഡിൽ കേസ് അന്വേഷണത്തിന് സഹായകമായ സുപ്രധാന രേഖകൾ ലഭിച്ചതായി ഇഡി വൃത്തങ്ങൾ സ്ഥിരീകരിച്ചു. സിഎംആർഎല്ലിൽ നിന്നും എക്സാലോജിക് കമ്പനിക്ക് ലഭിച്ച തുകയുടെ രേഖകൾക്ക് പുറമെ, പ്രമുഖ വ്യക്തികൾക്ക് കൈക്കൂലിയായി പണം കൈമാറിയതുമായി ബന്ധപ്പെട്ട വിവരങ്ങളും പരിശോധനയിൽ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം കൂടുതൽ ആളുകളിലേക്ക് വ്യാപിപ്പിക്കാനാണ് കേന്ദ്ര ഏജൻസിയുടെ തീരുമാനം.
നേരത്തെ നടന്ന പ്രാഥമിക ചോദ്യം ചെയ്യലുകളിൽ ചില കാര്യങ്ങളിൽ വ്യക്തതക്കുറവ് ഉണ്ടായ സാഹചര്യത്തിലാണ് വീണ വിജയനെ വീണ്ടും വിളിച്ച് വിശദമായി മൊഴിയെടുക്കാൻ ഇഡി തീരുമാനിച്ചത്. എക്സാലോജിക് കമ്പനി സിഎംആർഎല്ലിന് നൽകിയ സേവനങ്ങളുടെ സ്വഭാവവും, അതിനായി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ കൃത്യമായ രേഖകൾ കണ്ടെത്തുകയുമാണ് ഇഡിയുടെ പ്രധാന ലക്ഷ്യം. നിലവിൽ ഈ കേസുമായി ബന്ധപ്പെട്ട് ഏകദേശം 18 കോടി രൂപയുടെ ബാങ്ക് അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചിട്ടുണ്ട്.