ന്യൂഡൽഹി: രാജ്യസുരക്ഷയ്ക്കും പരമാധികാരത്തിനും ഭീഷണിയാണെന്ന ഇന്റലിജൻസ് ബ്യൂറോയുടെ (ഐബി) റിപ്പോർട്ടിനെ തുടർന്ന് കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) ഔദ്യോഗിക എക്സ് (X) അക്കൗണ്ട് കേന്ദ്ര സർക്കാർ വിലക്കി. അക്കൗണ്ടിലൂടെ പങ്കുവെക്കുന്ന ഉള്ളടക്കങ്ങൾ പ്രകോപനപരമാണെന്നും രാജ്യസുരക്ഷയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. 2000-ലെ ഐടി ആക്ട് സെക്ഷൻ 69 എ പ്രകാരമാണ് ഈ നടപടി. സമൂഹമാധ്യമങ്ങളിൽ വൻ ജനപ്രീതി നേടുന്നതിനിടയിലാണ് സിജെപിക്കെതിരെ ഇത്തരമൊരു അപ്രതീക്ഷിത വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ ‘പാറ്റകളോട്’ ഉപമിച്ചതിനെതിരെ സമൂഹമാധ്യമങ്ങളിൽ ഉയർന്നുവന്ന പ്രതിഷേധത്തിൽ നിന്നാണ് ഈ പാരഡി പാർട്ടി രൂപംകൊണ്ടത്. ബോസ്റ്റൺ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയായ അഭിജിത്ത് ദീപക് ആണ് സിജെപിയുടെ സ്ഥാപകൻ. 2020 മുതൽ 2023 വരെ ആം ആദ്മി പാർട്ടിയുടെ സോഷ്യൽ മീഡിയ ടീം അംഗമായി പ്രവർത്തിച്ച മുൻപരിചയം ഇദ്ദേഹത്തിനുണ്ട്. പാരഡി പാർട്ടിയായി തുടങ്ങിയെങ്കിലും വളരെ വേഗത്തിൽ തന്നെ സിജെപി ഇന്റർനെറ്റ് ഉപയോക്താക്കൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു.
അതേസമയം, പഴയ അക്കൗണ്ട് വിലക്കിയതിന് പിന്നാലെ സിജെപി പ്രവർത്തകർ ‘കോക്രോച്ച് ഈസ് ബാക്ക്’ എന്ന പേരിൽ പുതിയ എക്സ് അക്കൗണ്ട് ആരംഭിച്ചു. കോക്രോച്ച് ജനതാ പാർട്ടിക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവ് ശശി തരൂർ രംഗത്തെത്തിയിട്ടുണ്ട്. ഇതൊരു വെറും ഇൻ്റർനെറ്റ് പ്രതിഭാസമല്ലെന്നും, പുകയുന്ന ജനരോഷമാണെന്നും അദ്ദേഹം പ്രതികരിച്ചു. പ്രധാന രാഷ്ട്രീയ പാർട്ടികൾക്ക് സമാനമായ രീതിയിൽ സൈബർ ഇടങ്ങളിൽ സിജെപി കൈവരിച്ച വളർച്ചയാണ് നിലവിലെ വിലക്കിലേക്ക് നയിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. വിഷയത്തിൽ വരുംദിവസങ്ങളിൽ കൂടുതൽ കർശന നടപടികൾ ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.