ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ബിജെപി മുതിർന്ന നേതാവ് പ്രഹ്ലാദ് ജോഷി ചുമതലയേറ്റു. മുൻ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെത്തുടർന്നാണ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല കൈമാറിയത്. രാഷ്ട്രപതി ദ്രൗപദി മുർമു ധർമേന്ദ്ര പ്രധാന്റെ രാജി ഔദ്യോഗികമായി അംഗീകരിച്ചതിന് പിന്നാലെയാണ് നിയമനം നടന്നത്.
ചുമതലയേറ്റെടുത്ത ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രഹ്ലാദ് ജോഷി നന്ദി രേഖപ്പെടുത്തി. വിനയത്തോടും ശക്തമായ കടമബോധത്തോടും കൂടി ഈ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും, തന്നെ വിശ്വാസത്തിലെടുത്തതിന് പ്രധാനമന്ത്രിയോട് കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം സമൂഹമാധ്യമമായ എക്സിലൂടെ പ്രതികരിച്ചു. നിലവിൽ ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ വകുപ്പുകൾക്ക് പുറമെ പുതിയ-പുനരുപയോഗ ഊർജ മന്ത്രാലയത്തിന്റെയും ചുമതല ജോഷി വഹിക്കുന്നുണ്ട്.
കർണാടകയിലെ ധാർവാഡ് ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പ്രഹ്ലാദ് ജോഷി, 2004 മുതൽ തുടർച്ചയായി അഞ്ച് തവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബിജെപി കർണാടക സംസ്ഥാന അധ്യക്ഷനായിരുന്ന അദ്ദേഹം, പാർലമെന്ററി കാര്യങ്ങൾ, കൽക്കരി, ഖനനം തുടങ്ങിയ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്ത പരിചയസമ്പന്നനാണ്. ആർഎസ്എസിലൂടെ പൊതുപ്രവർത്തന രംഗത്തെത്തിയ ജോഷി, 1962 നവംബർ 27-ന് കർണാടകയിലെ വിജയപുരയിലാണ് ജനിച്ചത്.