തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ പോലീസിന്റെ റിപ്പോർട്ട് തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി അംഗീകരിച്ചു. പ്രതികൾക്കെതിരെ നേരത്തെ ചുമത്തിയിരുന്ന വ്യോമയാന നിയമത്തിലെ വകുപ്പുകൾ ഒഴിവാക്കിക്കൊണ്ടുള്ള റിപ്പോർട്ടാണ് കോടതി അംഗീകരിച്ചത്. കേന്ദ്ര സർക്കാർ എതിർപ്പ് പ്രകടിപ്പിച്ചിട്ടും സംസ്ഥാന സർക്കാർ ഈ വകുപ്പുകൾ കേസിൽ ഉൾപ്പെടുത്തുകയായിരുന്നു.
സംഭവം നടന്ന് നാല് വർഷത്തിന് ശേഷമാണ് കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നത്. പ്രതിഷേധം നടന്ന സമയത്ത് തന്നെ വ്യോമയാന നിയമപ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് കേന്ദ്ര ഏജൻസികൾ നിലപാട് എടുത്തിരുന്നു. എന്നാൽ, സംസ്ഥാന ആഭ്യന്തര വകുപ്പ് ഈ നിയമങ്ങൾ ഒഴിവാക്കാൻ തയ്യാറായിരുന്നില്ല. നിലവിലെ സർക്കാർ അധികാരത്തിൽ നിന്നും മാറിയതിന് ശേഷമാണ് ഈ വകുപ്പുകൾ നീക്കം ചെയ്യാൻ നടപടിയുണ്ടായത്. അതേസമയം, പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ള വധശ്രമം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ തുടരുമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയ്ക്കിടെയായിരുന്നു സംഭവം. വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിന് പിന്നാലെ മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, നവീൻ, സുധീപ് ജയിംസ് എന്നിവർ മുദ്രാവാക്യം വിളിക്കുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ കെ എസ് ശബരീനാഥനും പ്രതിപ്പട്ടികയിലുണ്ട്. പ്രതികൾക്ക് ജാമ്യം ലഭിക്കുമെന്ന് ഉറപ്പായ ഘട്ടത്തിലാണ് സർക്കാർ വ്യോമയാന നിയമത്തിലെ വകുപ്പുകൾ കൂടി കേസിൽ ഉൾപ്പെടുത്തിയിരുന്നത്.