പാലക്കാട്: പുതനഗരത്ത് പ്രവർത്തിക്കുന്ന എഎസ്ബി ജിം എന്ന ഫിറ്റ്നസ് സെന്റർ ശരീഅത്ത് നിയമങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്നു എന്ന പ്രചാരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി ഈസ്റ്റ് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പ്രചരിച്ച പ്രൊമോഷണൽ വീഡിയോയിൽ ജിമ്മിന്റെ പ്രവർത്തനം മതപരമായ കൽപനകളെ അടിസ്ഥാനമാക്കിയാണെന്ന് വ്യക്തമാക്കുന്നതായും ഇത് സമൂഹത്തിൽ വേർതിരിവുകൾക്ക് കാരണമാകുമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ജിമ്മിലെ പ്രവർത്തനരീതികളെക്കുറിച്ചും സാമ്പത്തിക സ്രോതസ്സിനെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തി എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. സ്ത്രീ-പുരുഷ വേർതിരിവ്, സംഗീതത്തിനുള്ള നിരോധനം, കർശനമായ വസ്ത്രധാരണ രീതികൾ എന്നിവ നടപ്പിലാക്കുന്നത് വർഗീയ ധ്രുവീകരണത്തിനും പൊതുസമാധാന തകർച്ചയ്ക്കും വഴിവെക്കുമെന്നും പരാതിയിൽ പറയുന്നു. പൊതു ഇടങ്ങളിൽ ഇത്തരം മതാധിഷ്ഠിത നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് അപകടകരമായ കീഴ്വഴക്കമാണെന്നും ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം നടപടി വേണമെന്നും ബിജെപി നേതൃത്വം ആവശ്യപ്പെട്ടു.
കേരളത്തിലെ സുരക്ഷാ സാഹചര്യങ്ങളും മുൻകാല അനുഭവങ്ങളും കണക്കിലെടുത്ത്, ഈ സ്ഥാപനത്തിന്റെ ഫണ്ടിംഗ്, ഉടമസ്ഥാവകാശം, ലക്ഷ്യങ്ങൾ എന്നിവയെക്കുറിച്ച് കർശനമായ പരിശോധന നടത്തണമെന്നാണ് ആവശ്യം. ഇതിനു പുറമെ, മതേതര വാണിജ്യ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ജിമ്മിന്റെ വ്യാപാര ലൈസൻസ് റദ്ദാക്കാൻ പുതനഗരം ഗ്രാമപഞ്ചായത്ത് അധികാരികൾക്ക് പരാതി നൽകുമെന്നും ബിജെപി വ്യക്തമാക്കി. സംഭവത്തിൽ അടിയന്തര നിയമനടപടികൾ സ്വീകരിക്കുമെന്നും ജില്ലാ നേതൃത്വം അറിയിച്ചു.