ബെംഗളൂരു: തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച് കർണാടക മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ. 2028-ൽ നടക്കാനിരിക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്ന് അദ്ദേഹം സമൂഹമാധ്യമമായ എക്സിലൂടെ ഔദ്യോഗികമായി അറിയിച്ചു. നീണ്ട അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സജീവ രാഷ്ട്രീയ ജീവിതത്തിന് ശേഷമാണ് അദ്ദേഹം ഇത്തരമൊരു നിർണ്ണായക തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്.
ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളിൽ അഴിമതി വർധിച്ചുവരുന്നതായും, സത്യസന്ധമായ രാഷ്ട്രീയ പ്രവർത്തനത്തിന് നിലവിൽ വേണ്ടത്ര ഇടമില്ലെന്നും അദ്ദേഹം കുറിപ്പിൽ ചൂണ്ടിക്കാട്ടി. മണ്ഡലത്തിലെ ജനങ്ങൾ വീണ്ടും മത്സരിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും, പ്രായവും നിലവിലെ ആരോഗ്യസ്ഥിതിയും പരിഗണിക്കുമ്പോൾ ഇനിയൊരു തിരഞ്ഞെടുപ്പ് മത്സരത്തിന് തയ്യാറെടുക്കുന്നത് ഉചിതമല്ലെന്നാണ് തന്റെ വിലയിരുത്തൽ. എങ്കിലും, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും പൊതുരംഗത്തും രാഷ്ട്രീയ പ്രവർത്തനങ്ങളിലും സജീവമായി തന്നെ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
തന്റെ ദീർഘകാലത്തെ രാഷ്ട്രീയ യാത്രയിൽ കർണാടകയിലെ ജനങ്ങൾ നൽകിയ പിന്തുണയ്ക്കും സ്നേഹത്തിനും വിശ്വാസത്തിനും സിദ്ധരാമയ്യ നന്ദി രേഖപ്പെടുത്തി. ജനങ്ങൾ തന്നെ അവരിലൊരാളായി കണ്ട് സ്വീകരിച്ചതിൽ എന്നും കടപ്പെട്ടിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിദ്ധരാമയ്യയുടെ ഈ പ്രഖ്യാപനം കർണാടകയുടെ രാഷ്ട്രീയ മണ്ഡലത്തിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.