കേരളം:രാജ്യത്തെ പണപ്പെരുപ്പ നിരക്കുകളിൽ വലിയ മുന്നേറ്റം നടത്തി ഏറ്റവും ഉയർന്ന വിലക്കയറ്റമുള്ള ആദ്യ അഞ്ച് സംസ്ഥാനങ്ങളുടെ പട്ടികയിൽ നിന്ന് കേരളം പുറത്തുകടന്നു. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം 3.62 ശതമാനം പണപ്പെരുപ്പവുമായി കേരളം ഇപ്പോൾ ആറാം സ്ഥാനത്താണ്. ഇത് സംസ്ഥാനത്തിന് വലിയ ആശ്വാസം നൽകുന്നു.
കഴിഞ്ഞ വർഷം ഉടനീളം രാജ്യത്ത് ഏറ്റവും ഉയർന്ന പണപ്പെരുപ്പമുള്ള സംസ്ഥാനമെന്ന പ്രതിച്ഛായയിലായിരുന്നു കേരളം. എന്നാൽ ഈ വർഷം ജനുവരിയിൽ രണ്ടാം സ്ഥാനത്തേക്കും ഫെബ്രുവരിയിൽ മൂന്നാം സ്ഥാനത്തേക്കും മാറിയ കേരളം, മാർച്ച് മാസത്തോടെ ആദ്യ അഞ്ചിൽ നിന്ന് പൂർണ്ണമായും പുറത്തായി. ഫെബ്രുവരിയിൽ 3.50 ശതമാനമായിരുന്ന നിരക്ക് മാർച്ചിൽ 3.62 ആയി നേരിയ തോതിൽ വർധിച്ചെങ്കിലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇത് ആശ്വാസകരമാണ്. രാജ്യത്തെ റീട്ടെയിൽ പണപ്പെരുപ്പത്തിൽ നേരിയ വർധനവുണ്ടായിട്ടുണ്ട്. ഫെബ്രുവരിയിലെ 3.21 ശതമാനത്തിൽ നിന്ന് മാർച്ച് മാസത്തിൽ ഇത് 3.40 ശതമാനമായി ഉയർന്നു. എങ്കിലും റിസർവ് ബാങ്ക് നിശ്ചയിച്ചിട്ടുള്ള 4 ശതമാനം എന്ന പരിധിക്കുള്ളിൽ തന്നെ നിൽക്കുന്നത് ആശ്വാസകരമാണ്.
നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ പണപ്പെരുപ്പമുള്ള സംസ്ഥാനം തെലങ്കാനയാണ് (5.83%). തൊട്ടുപിന്നാലെ ആന്ധ്രാപ്രദേശ് (4.05%), കർണാടക (3.96%), തമിഴ്നാട് (3.77%), രാജസ്ഥാൻ (3.64%) എന്നീ സംസ്ഥാനങ്ങളാണുള്ളത്. ഭക്ഷ്യ പണപ്പെരുപ്പം ഫെബ്രുവരിയിലെ 3.47 ശതമാനത്തിൽ നിന്ന് 3.87 ശതമാനമായി വർധിച്ചു. നഗരങ്ങളെക്കാൾ ഗ്രാമപ്രദേശങ്ങളിലാണ് ഭക്ഷണസാധനങ്ങൾക്ക് വില കൂടുതലായി അനുഭവപ്പെടുന്നത്. വെള്ളി, സ്വർണ്ണ ആഭരണങ്ങൾ, തക്കാളി, കോളിഫ്ളവർ എന്നിവയുടെ വില കൂടി. ഉള്ളി, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി, പരിപ്പ്, ഗ്രീൻ പീസ് എന്നിവയുടെ വില കുറഞ്ഞു. ആഗോളതലത്തിൽ ഹോർമുസ് പ്രതിസന്ധി തുടരുമ്പോഴും രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ലാത്തത് ഇന്ധന പണപ്പെരുപ്പത്തെ പൂജ്യം ശതമാനത്തിൽ നിലനിർത്തി.