പാലക്കാട്: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച സർക്കാർ നടപടിയിൽ കടുത്ത പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകളുടെ സംഘടന രംഗത്ത്. പുതിയ പ്രഖ്യാപനം സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി ഗോപിനാഥൻ വ്യക്തമാക്കി.
സർക്കാർ സൗജന്യ സർവീസ് പ്രഖ്യാപിച്ചപ്പോൾ സ്വകാര്യ മേഖല നേരിടാനിടയുള്ള വലിയ പ്രതിസന്ധികളെക്കുറിച്ച് ചർച്ച ചെയ്യാൻ പോലും തയാറായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സ്വകാര്യ ബസ് മേഖലയെ പൂർണമായും അവഗണിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ബസ് സർവീസുകൾ മുന്നോട്ടുകൊണ്ടുപോകാൻ ബുദ്ധിമുട്ടാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിസന്ധി ഇതേപടി തുടർന്നാൽ സംസ്ഥാനത്തെ സ്വകാര്യ ബസ് സർവീസുകൾ പൂർണമായി നിലയ്ക്കുന്ന സാഹചര്യമാണ് ഉണ്ടാകുകയെന്നും ടി ഗോപിനാഥൻ മുന്നറിയിപ്പ് നൽകി. വിഷയത്തിൽ തുടർനടപടികൾ ആലോചിക്കുന്നതിനായി വ്യാഴാഴ്ച തൃശൂരിൽ ബസ് ഉടമകളുടെ അടിയന്തര സംസ്ഥാന സമിതി യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.