വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിർണായക ചർച്ചകൾ പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ പുനരാരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചന നൽകി. വരും ദിവസങ്ങളിൽ സമാധാന ചർച്ചകളിൽ വലിയ പുരോഗതിയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ എന്തെങ്കിലും സംഭവിക്കാം. ഞങ്ങൾ അങ്ങോട്ട് പോകാൻ താല്പര്യപ്പെടുന്നു, നിങ്ങൾ ഇസ്ലാമാബാദിൽ തുടരണം,” എന്ന് ട്രംപ് ന്യൂയോർക്ക് പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
പാകിസ്ഥാൻ ആർമി ചീഫ് ഫീൽഡ് മാർഷൽ അസിം മുനീർ ചർച്ചകൾക്കായി മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്ന് ട്രംപ് പ്രശംസിച്ചു. ഇസ്ലാമാബാദിൽ നടന്ന ആദ്യഘട്ട ചർച്ചകളിൽ ഇരുപക്ഷവും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിൽ കാര്യമായ പുരോഗതിയുണ്ടായതായി റിപ്പോർട്ടുകളുണ്ട്. താൽക്കാലിക വെടിനിർത്തൽ കാലാവധി അവസാനിക്കുന്നതിന് മുൻപ് രണ്ടാം ഘട്ടം പൂർത്തിയാക്കാനാണ് നീക്കം.
ചർച്ചകൾ ഒരു വശത്ത് നടക്കുമ്പോഴും ഇറാനുമേലുള്ള സൈനികവും സാമ്പത്തികവുമായ സമ്മർദ്ദം യുഎസ് ശക്തമായി തുടരുകയാണ്. ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള കപ്പൽ ഗതാഗതം പൂർണ്ണമായും തടഞ്ഞുകൊണ്ട് യുഎസ് സൈന്യം കർശനമായ നാവിക ഉപരോധം ഏർപ്പെടുത്തി. പത്തായിരത്തിലധികം നാവികർ, മറൈൻ കോർപ്സ് അംഗങ്ങൾ, എയർമെൻ എന്നിവരും ഡസനിലധികം യുദ്ധക്കപ്പലുകളും വിമാനങ്ങളും ഈ ഉപരോധ ദൗത്യത്തിൽ പങ്കാളികളാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരു കപ്പലിന് പോലും യുഎസ് ഉപരോധം മറികടന്ന് ഇറാനിലേക്ക് പ്രവേശിക്കാൻ സാധിച്ചിട്ടില്ലെന്ന് സൈന്യം അവകാശപ്പെട്ടു. ഒമാൻ ഉൾക്കടലിലൂടെ ഇറാനിയൻ തുറമുഖത്തേക്ക് നീങ്ങിയ ആറ് ചരക്ക് കപ്പലുകളെ യുഎസ് സൈന്യം തടയുകയും തിരിച്ചയക്കുകയും ചെയ്തു. അറേബ്യൻ ഉൾക്കടൽ, ഒമാൻ ഉൾക്കടൽ എന്നിവിടങ്ങളിലും ഇറാനിയൻ തീരദേശങ്ങളിലും പ്രവേശിക്കുന്ന എല്ലാ രാജ്യങ്ങളുടെയും കപ്പലുകൾക്ക് ഈ ഉപരോധം ബാധകമാണ്. എന്നാൽ ഹോർമുസ് കടലിടുക്ക് വഴി ഇറാനിയൻ അല്ലാത്ത മറ്റ് തുറമുഖങ്ങളിലേക്ക് പോകുന്ന കപ്പലുകളെ തടയില്ലെന്നും യുഎസ് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.
ഇറാൻ-യുഎസ് ബന്ധത്തിലെ നിർണായക വഴിത്തിരിവായി ഈ ചർച്ചകൾ മാറുമോ എന്നാണ് അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുന്നത്. ഈ നയതന്ത്ര നീക്കങ്ങൾ മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്ക് അറുതി വരുത്തിയേക്കാം.