ന്യൂഡൽഹി: കർണാടകയിലെ നേതൃമാറ്റവുമായി ബന്ധപ്പെട്ട് നിർണായക റിപ്പോർട്ടുകൾ പുറത്തുവരുന്നു. നിലവിലെ മുഖ്യമന്ത്രി പദവിയിൽ നിന്ന് മാറി ദേശീയ രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ സിദ്ധരാമയ്യയോട് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പാർട്ടിയുടെ ദേശീയ തലത്തിലുള്ള പ്രവർത്തനങ്ങളിൽ അദ്ദേഹത്തിന്റെ സേവനം അനിവാര്യമാണെന്നും അതിനാൽ രാജ്യസഭയിലേക്ക് മാറി സജീവമാകാനുമാണ് ഹൈക്കമാൻഡ് നിർദ്ദേശിച്ചിരിക്കുന്നത്.
കർണാടകയിലെ നേതൃതർക്കങ്ങൾ പരിഹരിക്കുന്നതിനായി കഴിഞ്ഞദിവസം ഡൽഹിയിലെ ഇന്ദിരാഭവനിൽ നിർണായക കൂടിക്കാഴ്ച നടന്നിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുമായി മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ചർച്ചകൾ നടത്തി. അധികാര കൈമാറ്റവുമായി ബന്ധപ്പെട്ട് സിദ്ധരാമയ്യ ഉന്നയിക്കുന്ന ആവശ്യങ്ങൾ പരിഗണിക്കാമെന്ന് രാഹുൽ ഗാന്ധി ഉറപ്പുനൽകിയതായും സൂചനയുണ്ട്.
അതേസമയം, മുഖ്യമന്ത്രി പദവി ഒഴിയുന്നതിനെച്ചൊല്ലിയുള്ള ചർച്ചകളിൽ അനിശ്ചിതത്വം തുടരുകയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന നിലപാടിലാണ് സിദ്ധരാമയ്യ ഉള്ളതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേതൃതലത്തിലെ ഈ നീക്കങ്ങൾ കർണാടക രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.