തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ ഡയറക്ടർ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ദുരൂഹത നീക്കണമെന്നും, നിയമനം അടിയന്തരമായി റദ്ദാക്കി ഇതിനു പിന്നിലെ രാഷ്ട്രീയ അജണ്ടകൾ പുറത്തുകൊണ്ടുവരണമെന്നും ദേശീയ അധ്യാപക പരിഷത്ത് (എൻടിയു) സംസ്ഥാന ജനറൽ സെക്രട്ടറി ടി. അനൂപ്കുമാർ ആവശ്യപ്പെട്ടു. വിഷയം ഉന്നയിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും ഗവർണർക്കും പരാതി നൽകിയതായും അദ്ദേഹം അറിയിച്ചു.
വ്യാജ വരുമാന സർട്ടിഫിക്കറ്റും ഒബിസി സർട്ടിഫിക്കറ്റും ഹാജരാക്കി ഐഎഎസ് നേടിയെന്ന ഗുരുതര ആരോപണം നേരിടുന്ന ആസിഫ് കെ. യൂസഫിനെ പൊതുവിദ്യാഭ്യാസ ഡയറക്ടറായി നിയമിച്ചത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. കഴിഞ്ഞ 20-നാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. വ്യാജരേഖ ചമച്ചതായി വിജിലൻസും സർക്കാരും നേരത്തെ കണ്ടെത്തിയ ഒരാളെ, വകുപ്പിന്റെ തലപ്പത്ത് നിയമിക്കാൻ അനുമതി നൽകിയത് ഭരണകൂടത്തിന്റെ കടുത്ത ജാഗ്രതക്കുറവാണെന്ന വിമർശനം ശക്തമാണ്.
2015-ലെ സിവിൽ സർവീസ് പരീക്ഷയിൽ ഒബിസി സംവരണത്തിനായി കുടുംബ വാർഷിക വരുമാനം 1.80 ലക്ഷം രൂപയാണെന്ന് കാണിച്ചാണ് ആസിഫ് കെ. യൂസഫ് സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. എന്നാൽ, ആദായനികുതി വകുപ്പിന്റെ രേഖകൾ പ്രകാരം ഇദ്ദേഹത്തിന്റെ യഥാർത്ഥ വരുമാനം 21 ലക്ഷം മുതൽ 28 ലക്ഷം രൂപ വരെയായിരുന്നു. ക്രീമിലെയർ പരിധിയിൽ വരുന്ന ഇദ്ദേഹം സംവരണത്തിന് അർഹനല്ലെന്ന് കേന്ദ്ര പേഴ്സണൽ മന്ത്രാലയവും സംസ്ഥാന സർക്കാരും മുൻപ് കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തെ ഐഎഎസ് പദവിയിൽ നിന്ന് നീക്കം ചെയ്യാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ശുപാർശ ചെയ്യുകയും വരുമാന സർട്ടിഫിക്കറ്റുകൾ റദ്ദാക്കുകയും ചെയ്തിരുന്നു. നിലവിൽ കോടതിയുടെ സ്റ്റേ ഉത്തരവിന്റെ ബലത്തിൽ മാത്രമാണ് ഇദ്ദേഹം സർവീസിൽ തുടരുന്നത്.