ന്യൂഡൽഹി: ഭാരതത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും വെല്ലുവിളി ഉയർത്തിക്കൊണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമായ ‘കോക്രോച്ച് ജനത പാർട്ടി’ എന്ന വിഘടനവാദ പ്രസ്ഥാനത്തിന് പിന്നിൽ ഗൂഢാലോചന നടക്കുന്നതായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. കേവലം ഒരു സോഷ്യൽ മീഡിയ കൂട്ടായ്മ എന്നതിലുപരി, രാജ്യത്ത് അരാജകത്വവും വിഘടനവാദവും അഴിച്ചുവിടാൻ അന്താരാഷ്ട്ര തലത്തിൽ ബന്ധമുള്ള ദേശവിരുദ്ധ ശക്തികൾ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഇന്റലിജൻസ് ബ്യൂറോ വ്യക്തമാക്കുന്നു.
രാജ്യത്തിന്റെ സുരക്ഷയും സമാധാനവും അസ്ഥിരപ്പെടുത്തുന്നതിനായി വിദേശത്തുനിന്നുൾപ്പെടെ ഈ കൂട്ടായ്മയ്ക്ക് വൻതോതിൽ സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടിലെ സൂചന. യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കാനും ഭരണഘടനാ സ്ഥാപനങ്ങൾക്കെതിരെ തിരിച്ചുവിടാനും ഇവർ ശ്രമിക്കുന്നു. സമീപകാലത്തുണ്ടായ നീറ്റ് പരീക്ഷാ വിവാദങ്ങളെപ്പോലും സർക്കാരിനെതിരെ ജനങ്ങൾക്കിടയിൽ തെറ്റായ രീതിയിൽ പ്രചരിപ്പിക്കാൻ ഇവർ ആസൂത്രിതമായി ഉപയോഗിച്ചു. ഭരണകക്ഷിയുടെ ഔദ്യോഗിക ചിഹ്നങ്ങളോടും ദേശീയ ചിഹ്നങ്ങളോടും സാമ്യമുള്ള അടയാളങ്ങൾ ഉപയോഗിച്ച് ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനും ഇവർ ശ്രമിക്കുന്നുണ്ട്.
സി.ജെ.പി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഈ സംഘത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ അംഗങ്ങളായവരിൽ ഭൂരിഭാഗം പേരും പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ അയൽരാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് ഇന്റലിജൻസ് ബ്യൂറോ കണ്ടെത്തിയിട്ടുണ്ട്. നേരത്തെ ആം ആദ്മി പാർട്ടിയുടെ പൊളിറ്റിക്കൽ സ്ട്രാറ്റജിസ്റ്റായി പ്രവർത്തിച്ചിരുന്ന ദീപക് എന്ന വ്യക്തിയാണ് ഈ പ്രസ്ഥാനത്തിന്റെ പ്രധാന ചാലകശക്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസ്, ആം ആദ്മി പാർട്ടി എന്നിവയുടെ സോഷ്യൽ മീഡിയ സ്ട്രാറ്റജിസ്റ്റുകൾ ഈ വിഘടനവാദ ഗ്രൂപ്പിന് പിന്തുണ നൽകുന്നതായും രഹസ്യാന്വേഷണ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിന്റെ വികസനക്കുതിപ്പിലും ജനപ്രീതിയിലും അസൂയപൂണ്ട പ്രതിപക്ഷ പാർട്ടികൾ ഇത്തരം ശക്തികൾക്ക് കൂട്ടുനിൽക്കുന്നത് അതീവ ഗൗരവത്തോടെയാണ് സുരക്ഷാ ഏജൻസികൾ നോക്കിക്കാണുന്നത്.