അലഹബാദ്: രാഹുൽ ഗാന്ധിയുടെ പൗരത്വ വിവാദവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച മുൻ ഉത്തരവ് തിരുത്തി അലഹബാദ് ഹൈക്കോടതി. രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കാൻ നേരത്തെ നൽകിയിരുന്ന വാക്കാലുള്ള ഉത്തരവിലാണ് കോടതി ഭേദഗതി വരുത്തിയത്. രാഹുൽ ഗാന്ധിയുടെ ഭാഗം കൂടി കേട്ട ശേഷമേ വിഷയത്തിൽ അന്തിമ ഉത്തരവ് പുറപ്പെടുവിക്കൂ എന്ന് കോടതി വ്യക്തമാക്കി.
ഉത്തർപ്രദേശ് സർക്കാരിനോ കേന്ദ്ര ഏജൻസികൾക്കോ രാഹുൽ ഗാന്ധിക്കെതിരെ അന്വേഷണം നടത്താൻ നിർദ്ദേശം നൽകിക്കൊണ്ടുള്ള മുൻ ഉത്തരവിലാണ് കോടതി മാറ്റം വരുത്തിയിരിക്കുന്നത്. കർണാടക സ്വദേശിയായ ബിജെപി നേതാവ് എസ്. വിഘ്നേഷ് ശിശിർ നൽകിയ ഹർജിയിലാണ് കോടതി നടപടി. ഹർജിയിൽ മറുപടി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കേസ് നാളെ വീണ്ടും പരിഗണിക്കും.
രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്നും അതിനാൽ അദ്ദേഹത്തിന്റെ ഇന്ത്യൻ പൗരത്വം റദ്ദാക്കണമെന്നുമാണ് ഹർജിക്കാരന്റെ പ്രധാന ആവശ്യം. കേസ് പരിഗണിച്ചപ്പോൾ ലഖ്നൗ ബെഞ്ച് അന്വേഷണത്തിന് വാക്കാലുള്ള നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, സ്വാഭാവിക നീതി ഉറപ്പാക്കുന്നതിന്റെ ഭാഗമായി രാഹുൽ ഗാന്ധിയുടെ വിശദീകരണം കൂടി കേൾക്കേണ്ടതുണ്ടെന്ന് വിലയിരുത്തിയാണ് കോടതി നിലപാട് മാറ്റിയത്.