ന്യൂഡൽഹി: രാജ്യസഭയിൽ സിപിഎം എംപി ജോൺ ബ്രിട്ടാസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നു എന്ന ബ്രിട്ടാസിന്റെ ആരോപണത്തിനെതിരെയാണ് ധനമന്ത്രി ശക്തമായി പ്രതികരിച്ചത്. കമ്മ്യൂണിസ്റ്റുകൾ ഭീരുക്കളാണെന്ന പരാമർശവും നിർമല സീതാരാമൻ നടത്തി.
2026-ലെ നികുതി നിയമ ഭേദഗതി ബില്ലിനെക്കുറിച്ചുള്ള ചർച്ചയ്ക്കിടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കാൻ സർക്കാർ പദ്ധതിയിടുന്നതായി ആരോപിച്ച ബ്രിട്ടാസ്, വിഷയത്തിൽ പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. എന്നാൽ, അനുവദിച്ച സമയം അവസാനിച്ചതോടെ അദ്ദേഹം സഭയിൽ നിന്ന് പുറത്തേക്ക് പോയി. ഈ നടപടിയാണ് കേന്ദ്രമന്ത്രിയെ ചൊടിപ്പിച്ചത്. താൻ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി കേൾക്കാൻ പോലും നിൽക്കാതെ പോയതെന്തിനെന്ന് നിർമല സീതാരാമൻ ചോദിച്ചു. വസ്തുതകൾ വളച്ചൊടിച്ച് ആരോപണം ഉന്നയിക്കുകയും, മറുപടി കേൾക്കാൻ ധൈര്യം കാണിക്കാത്തതും കമ്മ്യൂണിസ്റ്റ് രീതിയാണെന്ന് അവർ പരിഹസിച്ചു.
തുടർന്ന് യുപിഐ ചാർജുമായി ബന്ധപ്പെട്ട് ബ്രിട്ടാസ് ഉയർത്തിയ ആരോപണങ്ങളെ കേന്ദ്ര ധനമന്ത്രി പൂർണ്ണമായും തള്ളി. പുതിയ നിയമത്തിലെ വ്യവസ്ഥകൾ യുപിഐ ഉപയോക്താക്കളിൽ നിന്ന് നികുതിയോ ഇടപാട് ചാർജോ ഈടാക്കുന്നതിന് വേണ്ടിയുള്ളതല്ലെന്ന് അവർ വ്യക്തമാക്കി. ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനങ്ങൾക്ക് നിലവിലുള്ള നിയമപരമായ സംരക്ഷണം തുടരുന്നതിനുള്ള വ്യവസ്ഥയാണിതെന്നും, ആരോപണം ഉന്നയിക്കാൻ അവകാശമുള്ളതുപോലെ തന്നെ മറുപടി കേൾക്കാനും എംപി തയ്യാറാകണമെന്നും ധനമന്ത്രി സഭയിൽ ഓർമ്മിപ്പിച്ചു.