ന്യൂഡൽഹി: ഭാവിയിൽ നടക്കാനിരിക്കുന്ന മണ്ഡല പുനർനിർണ്ണയ പ്രക്രിയയിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാധാന്യമോ പ്രാതിനിധ്യമോ ഒരു തരത്തിലും കുറയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലോക്സഭയിൽ ഇതുസംബന്ധിച്ച കണക്കുകൾ നിരത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാ ഭേദഗതി ബില്ലിനായുള്ള (131-ാം ഭേദഗതി) നിർദ്ദിഷ്ട ചട്ടക്കൂട് ഒരു ‘നഷ്ടമില്ലാത്ത’ (No-loss model) മാതൃകയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഒരു പ്രദേശത്തിനും രാഷ്ട്രീയ പ്രാതിനിധ്യത്തിൽ കുറവുണ്ടാകില്ലെന്ന് ഈ മാതൃക ഉറപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ജനസംഖ്യാ നിയന്ത്രണം വിജയകരമായി നടപ്പിലാക്കിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് മണ്ഡല പുനർനിർണ്ണയത്തിൽ സീറ്റുകൾ നഷ്ടപ്പെടുമെന്ന ആശങ്ക നിലനിന്നിരുന്നു. എന്നാൽ, 2011-ലെ സെൻസസ് അടിസ്ഥാനമാക്കി പുനർനിർണ്ണയം നടത്തുന്നതിലൂടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ സ്വാധീനം നിലനിർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് അമിത് ഷാ വ്യക്തമാക്കി. ജനസംഖ്യാ നിയന്ത്രണത്തിൽ വിജയം കണ്ട സംസ്ഥാനങ്ങൾക്ക് ഇതിലൂടെ സീറ്റുകൾ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.
രാഷ്ട്രീയ പ്രാതിനിധ്യത്തിൽ ഒരു തരത്തിലുള്ള അസന്തുലിതാവസ്ഥയും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തിക്കൊണ്ട് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങൾക്കും അർഹമായ പ്രാധാന്യം നൽകുക എന്നതാണ് പുതിയ ഭേദഗതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. പുതിയ ചട്ടക്കൂട് എല്ലാ സംസ്ഥാനങ്ങൾക്കും ഒരുപോലെ പ്രയോജനകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.