ന്യൂഡൽഹി: ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് പ്രഖ്യാപിച്ച് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ജനങ്ങളിൽ നിന്ന് അകന്നുനിൽക്കാൻ തനിക്ക് സാധിക്കില്ലെന്നും സുരക്ഷാ കാരണങ്ങൾ മാത്രം മുൻനിർത്തി ഒതുങ്ങിക്കൂടാൻ തയ്യാറല്ലെന്നും അവർ വ്യക്തമാക്കി. ന്യൂഡൽഹിയിൽ ദക്ഷിണേന്ത്യയിലെ വിദേശ പ്രതിനിധികളുടെ ക്ലബ് സംഘടിപ്പിച്ച വെർച്വൽ മാധ്യമസംവാദത്തിൽ സംസാരിക്കുകയായിരുന്നു ഷെയ്ഖ് ഹസീന. തന്റെ ജീവിതത്തിൽ ഇതുവരെ 19 തവണ വധശ്രമങ്ങൾ നേരിട്ടിട്ടുണ്ടെന്നും, അതൊന്നും ജനങ്ങളിലേക്കുള്ള തിരിച്ചുവരവിൽ നിന്ന് തന്നെ തടയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
രാജ്യത്തെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് വിശദീകരിച്ച ഷെയ്ഖ് ഹസീന, 2024 ജൂലൈയിലെ പ്രക്ഷോഭങ്ങളെ രൂക്ഷമായി വിമർശിച്ചു. തുടക്കത്തിൽ വിദ്യാർത്ഥി മുന്നേറ്റമായിരുന്ന പ്രതിഷേധം പിന്നീട് കൃത്യമായി ആസൂത്രണം ചെയ്ത അക്രമപരമായ നീക്കങ്ങളിലേക്ക് വഴിമാറിയെന്ന് അവർ ആരോപിച്ചു. ജൂലൈ 15-ന് ശേഷം സമരത്തിന്റെ സ്വഭാവം പൂർണമായും മാറിയെന്നും പെട്രോൾ ബോംബ് ആക്രമണങ്ങളും കൊള്ളയടിക്കലുകളും വ്യാപകമായിരുന്നുവെന്നും അവർ പറഞ്ഞു. പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ പരിഹരിക്കാൻ സർക്കാർ തുടക്കം മുതലേ ശ്രമിച്ചിരുന്നുവെങ്കിലും, ഭരണഘടനയെ അട്ടിമറിക്കാനുള്ള സംഘടിത നീക്കമാണ് നടന്നതെന്ന് ഷെയ്ഖ് ഹസീന കുറ്റപ്പെടുത്തി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ആയിരക്കണക്കിന് കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുകയും പതിനായിരത്തിലധികം ആളുകൾ കൊല്ലപ്പെടുകയും ചെയ്തുവെന്നും അവർ അവകാശപ്പെട്ടു.
ബംഗ്ലാദേശിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമാണെന്നും വ്യവസായ മേഖല തകർച്ചയുടെ വക്കിലാണെന്നും അവർ ചൂണ്ടിക്കാട്ടി. തൊഴിലില്ലായ്മയും ദാരിദ്ര്യവും വർധിക്കുകയും രാജ്യം വൻതോതിൽ കടക്കെണിയിലാകുകയും ചെയ്യുന്ന സാഹചര്യം ആശങ്കാജനകമാണ്. ബംഗ്ലാദേശിലെ ഇപ്പോഴത്തെ പ്രതിസന്ധി കേവലം ആഭ്യന്തര വിഷയമല്ലെന്നും ജനാധിപത്യവും മാധ്യമസ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിൽ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്നും ഷെയ്ഖ് ഹസീന ആവശ്യപ്പെട്ടു. രാഷ്ട്രീയ തടവുകാരെ ഉടനടി മോചിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.