ബെംഗളൂരു: കർണാടക രാഷ്ട്രീയത്തിൽ നിർണ്ണായക മാറ്റങ്ങൾക്ക് വഴിയൊരുക്കി മുഖ്യമന്ത്രി സ്ഥാനം സിദ്ധരാമയ്യ രാജിവെച്ചു. ഗവർണർ താവർ ചന്ദ് ഗെഹ്ലോട്ട് രാജി അംഗീകരിച്ചതോടെ സംസ്ഥാനത്ത് പുതിയ സർക്കാർ രൂപീകരണത്തിനായുള്ള ചർച്ചകൾ സജീവമായി. കെ പി സി സി അധ്യക്ഷൻ ഡി കെ ശിവകുമാർ പുതിയ മുഖ്യമന്ത്രിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയും തുടർനടപടികളും വേഗത്തിലാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഡൽഹിയിലുള്ള സിദ്ധരാമയ്യയും ഡി കെ ശിവകുമാറും തിരിച്ചെത്തിയ ശേഷം കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ചേരും. ശനിയാഴ്ച ഈ യോഗം നടന്നാൽ തിങ്കളാഴ്ച സത്യപ്രതിജ്ഞാ ചടങ്ങ് പൂർത്തിയാക്കാനാണ് നീക്കം. ആദ്യഘട്ടത്തിൽ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും മാത്രമാകും സത്യപ്രതിജ്ഞ ചെയ്യുക. രാജ്യസഭാ തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും മന്ത്രിസഭയുടെ പൂർണ്ണമായ പുനഃസംഘടന നടക്കുക.
അതേസമയം, രാജിക്ക് പിന്നാലെ ചില ഉപാധികൾ സിദ്ധരാമയ്യ ഹൈക്കമാൻഡിന് മുന്നിൽ വെച്ചിട്ടുണ്ട്. സംസ്ഥാന രാഷ്ട്രീയത്തിൽ തുടർന്നും സജീവമായിരിക്കുമെന്നും രാജ്യസഭാ സീറ്റ് ഏറ്റെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. തന്റെ മകന് മന്ത്രിസഭയിൽ സ്ഥാനം നൽകണമെന്നും, തന്റെ പക്ഷത്തുള്ള പത്തിലധികം പേർക്ക് മന്ത്രിസ്ഥാനം ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. നിലവിൽ ഡി കെ ശിവകുമാർ വഹിക്കുന്ന കെ പി സി സി അധ്യക്ഷ സ്ഥാനം സതീഷ് ജാർക്കിഹോളിക്ക് നൽകണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജപ്രചാരണങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ച സിദ്ധരാമയ്യ, താൻ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ സാധിച്ചതിൽ ചാരിതാർത്ഥ്യമുണ്ടെന്നും വ്യക്തമാക്കി. കോൺഗ്രസ് നേതൃത്വത്തിന് നന്ദി അറിയിച്ച അദ്ദേഹം, ജനങ്ങൾ നൽകിയ അവസരം പൂർണ്ണതയോടെ വിനിയോഗിക്കാൻ കഴിഞ്ഞുവെന്നും കൂട്ടിച്ചേർത്തു.