ന്യൂഡൽഹി: കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യൻ കളിപ്പാട്ട വ്യവസായം ചരിത്രപരമായ മാറ്റത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. രാജ്യത്തിന്റെ കളിപ്പാട്ട കയറ്റുമതിയിൽ 89.1 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയപ്പോൾ, ഇറക്കുമതി 37.5 ശതമാനമായി കുറഞ്ഞതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ആഭ്യന്തര ഉൽപ്പാദനത്തിന്റെ വർദ്ധിച്ചുവരുന്ന കരുത്തും, ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി സർക്കാർ നടപ്പിലാക്കിയ നയപരമായ ഇടപെടലുകളുടെ വിജയവുമാണ് ഈ നേട്ടത്തിന് പിന്നിൽ.
വാണിജ്യ വ്യവസായ സഹമന്ത്രി ജിതിൻ പ്രസാദ ലോക്സഭയിൽ നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ പങ്കുവെച്ചത്. 2018-19 സാമ്പത്തിക വർഷത്തിൽ 203.5 മില്യൺ യുഎസ് ഡോളറായിരുന്ന കളിപ്പാട്ട കയറ്റുമതി, 2025-26 ആയപ്പോഴേക്കും 384.7 മില്യൺ യുഎസ് ഡോളറായി ഉയർന്നു. ഇതേ കാലയളവിൽ ഇറക്കുമതി 371.7 മില്യൺ ഡോളറിൽ നിന്ന് 232.3 മില്യൺ ഡോളറായി കുറഞ്ഞു. യുണൈറ്റഡ് സ്റ്റേറ്റ്സ്, യുകെ, നെതർലാൻഡ്സ്, ജർമ്മനി തുടങ്ങിയ പ്രമുഖ രാജ്യങ്ങളിലേക്കാണ് ഇന്ത്യ ഇപ്പോൾ കളിപ്പാട്ടങ്ങൾ കയറ്റുമതി ചെയ്യുന്നത്. സുരക്ഷിതമല്ലാത്ത വിദേശ കളിപ്പാട്ടങ്ങളുടെ ഒഴുക്ക് തടയുന്നതിനായി 2020-ൽ കസ്റ്റംസ് തീരുവ 20 ശതമാനത്തിൽ നിന്ന് 60 ശതമാനമായും, പിന്നീട് 2023-ൽ 70 ശതമാനമായും സർക്കാർ ഉയർത്തിയിരുന്നു. നിലവിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) മാനദണ്ഡങ്ങൾ 95 ശതമാനം കളിപ്പാട്ടങ്ങളും പാലിക്കുന്നുണ്ടെന്നാണ് സർവേ റിപ്പോർട്ട്.
വ്യവസായത്തെ ഉത്തേജിപ്പിക്കുന്നതിനായി 14 മന്ത്രാലയങ്ങളെ ഉൾപ്പെടുത്തി 21 ആക്ഷൻ പോയിന്റുകളടങ്ങിയ സമഗ്ര ദേശീയ കളിപ്പാട്ട പദ്ധതിയും സർക്കാർ നടപ്പിലാക്കി വരുന്നു. പരമ്പരാഗത വ്യവസായങ്ങളെ സഹായിക്കുന്നതിനായി എംഎസ്എംഇ മന്ത്രാലയവും ടെക്സ്റ്റൈൽസ് മന്ത്രാലയവും ചേർന്ന് നിരവധി കളിപ്പാട്ട ക്ലസ്റ്ററുകൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. ഇതിനുപുറമെ, സ്റ്റാർട്ടപ്പ് ഇന്ത്യ പദ്ധതിയിലൂടെ 700-ലധികം കളിപ്പാട്ട സ്റ്റാർട്ടപ്പുകൾക്കും പിന്തുണ നൽകുന്നു. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ടോയ് ബിസ് ഇന്റർനാഷണൽ ബി2ബി എക്സിബിഷൻ ഇന്ത്യയുടെ ഈ മുന്നേറ്റത്തെ ലോകത്തിന് മുന്നിൽ തുറന്നുകാട്ടി. യുഎഇ, ഓസ്ട്രേലിയ, യുകെ തുടങ്ങിയ രാജ്യങ്ങളുമായി ഇന്ത്യ ഒപ്പുവെച്ച സ്വതന്ത്ര വ്യാപാര കരാറുകൾ ഇന്ത്യൻ നിർമ്മാതാക്കൾക്ക് സീറോ ഡ്യൂട്ടി മാർക്കറ്റ് ആക്സസ് കൂടി ഉറപ്പാക്കുന്നതോടെ മേഖല കൂടുതൽ ഉജ്ജ്വലമായ ഭാവിയിലേക്കാണ് നീങ്ങുന്നത്.