കർണൂൾ: ആന്ധ്രപ്രദേശിലെ കർണൂൾ ജില്ലയിൽ ജോന്നഗിരി സ്വർണ്ണ പദ്ധതി പ്രവർത്തനമാരംഭിക്കുന്നു. സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ ഒരു സ്വകാര്യ കമ്പനിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ആദ്യത്തെ വൻകിട സ്വർണ്ണഖനി എന്ന പ്രത്യേകതയും ഇതിനുണ്ട്. മെയ് മാസത്തോടെ ഖനിയിൽ നിന്നുള്ള ഉത്പാദനം പൂർണ്ണതോതിൽ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. ഏകദേശം 400 കോടി രൂപയാണ് ഈ ബൃഹദ് പദ്ധതിക്കായി ചിലവഴിക്കുന്നത്. ആന്ധ്രയിലെ 598 ഹെക്ടർ സ്ഥലത്തായി ഖനി വ്യാപിച്ചു കിടക്കുന്നു.
ജിയോമൈസൂർ പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തിൽ ത്രിവേണി എർത്ത് മൂവേഴ്സ്, ലോയ്ഡ് മെറ്റൽ, ഡെക്കാൻ ഗോൾഡ് മൈൻസ് തുടങ്ങിയ കമ്പനികളുടെ സംയുക്ത സംരംഭമായാണ് പദ്ധതി നടപ്പിലാക്കുന്നത്. നിലവിൽ 13.1 ടൺ സ്വർണ്ണ ശേഖരം ഇവിടെ കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ പര്യവേക്ഷണം നടത്തുന്നതോടെ ഇത് 42.5 ടണ്ണായി വർദ്ധിക്കുമെന്നാണ് കണക്കാക്കുന്നത്. ഇതിന്റെ വിപണി മൂല്യം ഏകദേശം 60,000 കോടി രൂപ വരും. അടുത്ത 15 വർഷത്തേക്ക് പ്രതിവർഷം 1,000 കിലോഗ്രാം സ്വർണ്ണം വീതം ഉത്പാദിപ്പിക്കാൻ ഖനിക്ക് ശേഷിയുണ്ട്. ഖനിയിൽ തന്നെ സ്വർണ്ണം ശുദ്ധീകരിച്ച് സ്വന്തം ബ്രാൻഡിലുള്ള ആഭരണങ്ങളായി വിപണിയിലെത്തിക്കാനും കമ്പനി പദ്ധതിയിടുന്നു. ഇതിനായി ഒരു വർഷത്തിനുള്ളിൽ ഒരു പ്രോസസിംഗ് യൂണിറ്റും ഇവിടെ സജ്ജമാകും.
ലോകത്ത് സ്വർണ്ണ ഉപഭോഗത്തിൽ മുൻപന്തിയിലുള്ള രാജ്യമാണ് ഇന്ത്യ. നിലവിൽ വർഷം തോറും ഏകദേശം 800 ടൺ സ്വർണ്ണം നാം ഇറക്കുമതി ചെയ്യുന്നുണ്ട്. ആഭ്യന്തര ഉത്പാദനം വർദ്ധിക്കുന്നത് ഇറക്കുമതി ചിലവ് കുറയ്ക്കാനും ഇന്ത്യൻ രൂപയുടെ മൂല്യം മെച്ചപ്പെടുത്താനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സഹായിക്കും. 1970-80 കാലഘട്ടത്തിൽ ലോകത്തെ പ്രധാന സ്വർണ്ണ ഉത്പാദകരിൽ ഒന്നായിരുന്ന ഭാരതം, 2001-ൽ പ്രശസ്തമായ കോളാർ ഗോൾഡ് ഫീൽഡ്സ് (KGF) അടച്ചുപൂട്ടിയതോടെ ആഭ്യന്തര ഉത്പാദനത്തിൽ വലിയ ഇടിവ് നേരിട്ടു. നിലവിൽ കർണാടകയിലെ റായ്ച്ചൂർ ജില്ലയിലുള്ള ഹട്ടി (Hutti) സ്വർണ്ണഖനിയിൽ മാത്രമാണ് വ്യവസായിക ഉത്പാദനം നടക്കുന്നത്. പുതിയ ഖനികൾ കണ്ടെത്താനുള്ള ഗവേഷണങ്ങളുടെ കുറവും നിയമപരമായ തടസ്സങ്ങളുമായിരുന്നു ഈ മേഖലയുടെ തിരിച്ചടി. എന്നാൽ ജോന്നഗിരി പദ്ധതിയുടെ വിജയത്തോടെ ഇന്ത്യയുടെ സ്വർണ്ണ ഖനന മേഖലയിൽ ഒരു പുത്തൻ ഉണർവ് ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷ.