ന്യൂഡൽഹി: ഇന്ത്യയുടെ അതിർത്തി സംസ്ഥാനങ്ങളിലെയും സമീപ ജില്ലകളിലെയും ജനസംഖ്യാ ഘടനയിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് സൂക്ഷ്മമായ വിലയിരുത്തൽ നടത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതതല സമിതിയോട് നിർദ്ദേശിച്ചു. ജനസംഖ്യാ വ്യതിയാനത്തിന്റെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്തുന്നതിനായി സമിതി അംഗങ്ങൾ നേരിട്ട് അതത് പ്രദേശങ്ങളിലെത്തി പരിശോധന നടത്തണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം.
രാജ്യവ്യാപകമായി നടക്കുന്ന അനധികൃത കുടിയേറ്റം ജനസംഖ്യാ പാറ്റേണുകളിൽ വരുത്തുന്ന മാറ്റങ്ങൾ പഠിക്കുന്നതിനും അതിനുള്ള പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കുന്നതിനുമായി ഈ വർഷം മേയ് മാസത്തിലാണ് പ്രത്യേക സമിതി രൂപീകരിച്ചത്. സുപ്രീം കോടതി റിട്ടയേർഡ് ജസ്റ്റിസ് പ്രകാശ് പ്രഭാകർ നൗലേക്കർ അധ്യക്ഷനായ സമിതിയിൽ സെൻസസ് കമ്മിഷണർക്ക് പുറമെ, ദുർഗ ശങ്കർ മിശ്ര, ബാലാജി ശ്രീവാസ്തവ, ഡോ. ഷമിക രവി എന്നിവരും അംഗങ്ങളായുണ്ട്.
വിവിധ സാമൂഹിക-മത വിഭാഗങ്ങൾക്കിടയിൽ ദൃശ്യമാകുന്ന അസാധാരണമായ ജനസംഖ്യാ മാറ്റങ്ങളെക്കുറിച്ച് ശാസ്ത്രീയമായ പഠനമാകും സമിതി നടത്തുക. അതിർത്തി കടന്നുള്ള അനധികൃത പ്രവർത്തനങ്ങൾ, സാമ്പത്തിക ഇടപാടുകൾ, സാമൂഹികവും പാരിസ്ഥിതികവുമായ ഘടകങ്ങൾ എന്നിവ ജനസംഖ്യാ വ്യതിയാനത്തിന് കാരണമാകുന്നുണ്ടോ എന്ന് സമിതി പരിശോധിക്കും. ഇതിനുപുറമെ, ആസൂത്രിതമായ കുടിയേറ്റങ്ങളും സംശയസ്പദമായ താമസ സാഹചര്യങ്ങളും പാനലിന്റെ നിരീക്ഷണ പരിധിയിലായിരിക്കും. അനധികൃതമായി താമസിക്കുന്ന വിദേശികളെ കണ്ടെത്തുന്നതിനും അവരെ തടങ്കൽ പാളയങ്ങളിൽ പാർപ്പിച്ച് നാടുകടത്തുന്നതിനുമുള്ള കൃത്യമായ ചട്ടക്കൂട് രൂപീകരിക്കാനും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനാവശ്യമായ ഭരണപരമായ മാറ്റങ്ങൾ കൂടി ഉൾപ്പെടുത്തി സമിതി അന്തിമ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും.