സംസ്ഥാനം: ആത്മവിശ്വാസമെന്നതിന് ഒരു രൂപം നൽകാനാവശ്യപ്പെട്ടാൽ ഒട്ടും സംശയിക്കാതെ വി.ഡി.സതീശന് നേരെ വിരൽ ചൂണ്ടാം. തുടർച്ചയായി രണ്ടാം തവണയും അധികാരം നഷ്ടപ്പെട്ട് മാനസികമായി തളർന്ന യുഡിഎഫ് പ്രവർത്തകരോട് ‘നമ്മൾ തിരിച്ചുവരും’ എന്ന് പറഞ്ഞുകൊണ്ടാണ് 2021-ൽ സതീശൻ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വരുന്നത്. അഞ്ചുവർഷത്തിന് ശേഷം തോറ്റാൽ വനവാസത്തിന് പോകുമെന്ന് ദൃഢനിശ്ചയത്തോടെ തിരഞ്ഞെടുപ്പ് നേരിട്ട് സ്വപ്നതുല്യമായ ഒരു തിരിച്ചുവരവ് നടത്തി സതീശൻ തല ഉയർത്തി നിൽക്കുകയാണ്. അതും സെഞ്ചുറി എന്ന വാക്ക് പാലിച്ച്, വനവാസത്തിന് വിടാമെന്ന് കരുതിയവർക്കിടയിൽ സതീശൻ നെഞ്ചുവിരിച്ച് നടക്കും.
നൂറിലധികം സീറ്റ് നേടി വിജയിക്കുമെന്നുള്ള സതീശന്റെ വാക്കുകൾ യുഡിഎഫ് പ്രവർത്തകരുടെ മനസ്സിലുണ്ടാക്കിയ ആത്മവിശ്വാസം ചെറുതല്ല. യുഡിഎഫ് രാഷ്ട്രീയമായി വലിയ തിരിച്ചടികൾ നേരിട്ട ഘട്ടത്തിലാണ് അദ്ദേഹം പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുന്നത്. ചിതറിക്കിടന്ന അണികളിൽ ആത്മവിശ്വാസം നിറയ്ക്കാനും തളർന്നുപോയ കോൺഗ്രസ് പ്രസ്ഥാനത്തിന് പുതിയൊരു ദിശാബോധം നൽകാനും അദ്ദേഹത്തിന്റെ നേതൃത്വത്തിന് സാധിച്ചിട്ടുണ്ട്. തളരാത്ത പോരാട്ടവീര്യവും കൃത്യമായ ആസൂത്രണവുമാണ് അദ്ദേഹത്തെ ഒരു കരുത്തുറ്റ നായകനാക്കുന്നത്. തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ സമുദായ നേതാക്കൾ ഒറ്റക്കെട്ടായി തനിക്കെതിരെ നിന്നപ്പോഴും നിലപാടുകളിലുറച്ച് നിന്നത് സതീശന്റെ നായകത്വത്തിന് പിന്തുണ വർധിപ്പിച്ചു.
സംസ്ഥാനത്ത് നേരത്തെ ഉപതിരഞ്ഞെടുപ്പ് നടന്ന നിലമ്പൂരിലും തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാടും യുഡിഎഫ് വിജയക്കൊടി നാട്ടിയപ്പോഴും സതീശൻ പ്രകടിപ്പിച്ച ആത്മവിശ്വാസം തന്നെയായിരുന്നു പ്രധാന ചർച്ച. തിരിച്ചടി നേരിട്ടാൽ ഭാവി അപകടത്തിലാകുമായിരുന്ന റിസ്കുള്ള നിലപാടുകളാണ് സതീശൻ സ്വീകരിച്ച് വന്നിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നിർണായകമായിരുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പി.വി.അൻവറില്ലാതെ തന്നെ യുഡിഎഫിന് ജയിക്കാനാകുമെന്ന് നിലപാടെടുത്ത സതീശൻ അത് തെളിയിക്കുകയും ചെയ്തു. തോറ്റാൽ അതിന്റെ ഉത്തരവാദിത്തം പൂർണ്ണമായും തനിക്കായിരിക്കും എന്ന് പറയാനും സതീശന് എന്നും ധൈര്യപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പ് എത്തിയപ്പോൾ യുഡിഎഫ് അധികാരത്തിലേറുമെന്നും ഇല്ലെങ്കിൽ താൻ രാഷ്ട്രീയ വനവാസത്തിന് പോകുമെന്നും സതീശൻ പറഞ്ഞു. സ്വന്തം പാളയത്തിൽ നിന്നടക്കം പരിഹാസങ്ങളുണ്ടായി. തിരഞ്ഞെടുപ്പിന് ശേഷവും സതീശൻ തന്റെ വാഗ്ദാനം ആവർത്തിച്ചു. ‘ഞങ്ങൾ നൂറ് തികയ്ക്കും!…പറഞ്ഞ വാക്കുകളിൽ ഉറച്ചുനിന്നു..വാഗ്ദാനം പാലിക്കപ്പെട്ടു. തന്ത്രങ്ങൾ പിഴച്ചില്ല, പോരാട്ടം തോറ്റില്ല.
പഠിച്ചു സംസാരിക്കുന്ന രാഷ്ട്രീയക്കാരൻ എന്ന ഇമേജും വാഗ്ദാനങ്ങൾ പ്രാവർത്തികമാക്കുന്ന ജനപ്രതിനിധി എന്ന ലേബലുമാണ് വി.ഡി. സതീശൻ തിരഞ്ഞെടുപ്പുകളിൽ തന്റെ കരുത്തായി ഉപയോഗിക്കുന്നത്. കോൺഗ്രസിലെ പതിവ് ശൈലികളെ പൊളിച്ചെഴുതി, അടുക്കും ചിട്ടയും തന്ത്രങ്ങളും ജനങ്ങൾക്ക് ആവേശവും വിതറുന്ന തരത്തിൽ പ്രചാരണം നടത്തി സതീശൻ തന്റെ തിരഞ്ഞെടുപ്പ് മാനേജ്മെന്റ് വൈഭവവും ഇതിനോടകം തന്നെ പ്രകടമാക്കിയതാണ്.
പത്ത് വർഷത്തെ ഇടത് ഭരണത്തിന് ശേഷമിപ്പോൾ കേരളം പുതിയൊരു നേതൃത്വത്തെയും മുന്നണിയേയും സ്വീകരിച്ചിരിക്കുകയാണ്. യു.ഡി.എഫിനെ ഉജ്ജ്വല വിജയത്തിലേക്ക് നയിച്ചതിൽ സതീശൻ എന്ന നേതാവിന്റെ പങ്കും സമാനതകളില്ലാത്തതാണ്. ഭരണവിരുദ്ധ വികാരത്തെ വോട്ടാക്കി മാറ്റിയ അദ്ദേഹത്തിന്റെ രാഷ്ട്രീയ തന്ത്രങ്ങൾ തന്നെയാണ് ഭരണതുടർച്ചയെന്ന ഇടതുപക്ഷ മോഹങ്ങളെ തകർക്കാൻ കരുത്തുപകർന്നത്.
2021ൽ പ്രതിപക്ഷ നേതാവായി ചുമതലയേറ്റെടുത്തപ്പോൾ വി.ഡി. സതീശൻ മുന്നിലുണ്ടായിരുന്നത് വലിയ വെല്ലുവിളികളായിരുന്നു. തളർന്നുപോയ ഒരു മുന്നണിയെ പുനരുജ്ജീവിപ്പിക്കുക എന്നതായിരുന്നു പ്രഥമ ദൗത്യം. ഇതിൽ വിജയിക്കുന്നതിനൊപ്പം കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് സമവാക്യങ്ങളെ മറികടന്ന് നേതാക്കളെ ഒറ്റക്കെട്ടായി അണിനിരത്താനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ തിരഞ്ഞെടുപ്പ് വേളയിലും ശേഷവും പാർട്ടിയിലുണ്ടായ മുഖ്യമന്ത്രി ചർച്ചയടക്കം സതീശൻ മുന്നിൽ വെല്ലുവിളി നിറഞ്ഞതാണ്. മുസ്ലിംലീഗിന്റെയും വലിയൊരു വിഭാഗം കോൺഗ്രസ് അണികളുടെയും പിന്തുണ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സതീശന് തുണയാകും.