ലിവർപൂൾ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ ലിവർപൂൾ തങ്ങളുടെ മുഖ്യ പരിശീലകൻ അർനെ സ്ലോട്ടുമായി വഴിപിരിഞ്ഞു. ആദ്യ സീസണിൽ തന്നെ ക്ലബ്ബിന് പ്രീമിയർ ലീഗ് കിരീടം നേടിക്കൊടുത്ത ഡച്ച് പരിശീലകനെ, രണ്ടാം സീസണിൽ ടീം അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിനെ തുടർന്നാണ് മാനേജ്മെന്റ് പുറത്താക്കിയത്. മോശം പ്രകടനത്തിന്റെ പേരിൽ സീസണിന്റെ അവസാന ഘട്ടത്തിൽ ആൻഫീൽഡിലെ ആരാധകരിൽ നിന്ന് സ്ലോട്ടിന് കടുത്ത പ്രതിഷേധം നേരിടേണ്ടി വന്നിരുന്നു.
2024-ൽ യോർഗൻ ക്ലോപ്പ് ഒഴിഞ്ഞപ്പോഴാണ് മുൻ ഫെയനൂർദ് പരിശീലകനായ സ്ലോട്ട് ലിവർപൂളിന്റെ ചുമതലയേൽക്കുന്നത്. എന്നാൽ ആദ്യ വർഷത്തെ കിരീടനേട്ടത്തിന് ശേഷം തൊട്ടടുത്ത സീസണിൽ ടീം നാടകീയമായി തകരുകയായിരുന്നു. ചാമ്പ്യൻസ് ലീഗ് യോഗ്യത പോലും നഷ്ടമായ ക്ലബ്ബിന് ഈ സീസണിൽ ഒരു ആഭ്യന്തര കിരീടം പോലും നേടാനായില്ല. കിരീടം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ ലിവർപൂൾ കഴിഞ്ഞ ട്രാൻസ്ഫർ വിപണിയിൽ ഏകദേശം 4970 കോടി രൂപയാണ് ചെലവഴിച്ചത്. ട്രാൻസ്ഫർ വിൻഡോയുടെ അവസാന നാളുകളിൽ 125 ദശലക്ഷം പൗണ്ടിന് ടീമിലെത്തിച്ച സ്വീഡിഷ് സ്ട്രൈക്കർ അലക്സാണ്ടർ ഇസാക്കിന് പരിക്കുകൾ കാരണം ഫോമിലേക്കുയരാൻ കഴിഞ്ഞില്ല. മറ്റൊരു വൻ സൈനിംഗായ ജർമ്മൻ താരം ഫ്ലോറിയൻ റിറ്റ്സ് ഈ സീസണിൽ അഞ്ച് ലീഗ് ഗോളുകൾ മാത്രമാണ് നേടിയത്.
കഴിഞ്ഞ വർഷം സ്പെയിനിലുണ്ടായ വാഹനാപകടത്തിൽ പോർച്ചുഗീസ് താരം ഡിയോഗോ ജോട്ട മരണപ്പെട്ടത് സ്ലോട്ടിനും ലിവർപൂൾ ടീമിനും കളിക്ക് പുറത്ത് വലിയൊരു ആഘാതമായിരുന്നു. പ്രതിരോധത്തിലും ആക്രമണത്തിലും പതറിയ ടീമിന്റെ കളിശൈലിയിലെ തീവ്രത നഷ്ടമായത് പരിശീലകന് തിരിച്ചടിയായി. ഇതിനിടയിൽ ടീം തിരഞ്ഞെടുപ്പിനെച്ചൊല്ലി സൂപ്പർ താരം മുഹമ്മദ് സലാ പരിശീലകനുമായി പരസ്യമായി കൊമ്പുകോർത്തതും വിവാദങ്ങൾക്ക് വഴിവെച്ചു. ഈ സീസണോടെ ലിവർപൂൾ വിടുമെന്ന് പ്രഖ്യാപിച്ച സലാ, യോർഗൻ ക്ലോപ്പിന്റെ കാലത്തെ ‘ഹെവി മെറ്റൽ’ ഫുട്ബോൾ ശൈലിയിലേക്ക് ക്ലബ്ബ് മടങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്നു. അർനെ സ്ലോട്ട് പുറത്തായതോടെ പുതിയ പരിശീലകനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ലിവർപൂൾ ആരംഭിച്ചു കഴിഞ്ഞു. ബോൺമൗത്തിനെ പ്രീമിയർ ലീഗിൽ ആറാം സ്ഥാനത്തെത്തിച്ച് ചരിത്രത്തിലാദ്യമായി യൂറോപ്പ ലീഗ് യോഗ്യത നേടിക്കൊടുത്ത സ്പാനിഷ് പരിശീലകൻ അൻഡോണി ഇറയോളയുടെ പേരിനാണ് നിലവിൽ മുൻഗണന ലഭിക്കുന്നത്.