കൊച്ചി: ലക്ഷദ്വീപിലേക്ക് ഇനി യാത്ര എളുപ്പമാക്കുന്നു. വിനോദസഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നതിനായി യാത്രാ നിബന്ധനകളിൽ ഇളവുകൾ പ്രഖ്യാപിച്ച് ദ്വീപ് ഭരണകൂടം. ഇനി മുതൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും പ്രാദേശിക സ്പോൺസറും ആവശ്യമില്ല. കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലെ അഞ്ച് പ്രധാന ദ്വീപുകളിലേക്ക് രാജ്യത്തെ ആദ്യത്തെ സീപ്ലെയിൻ സർവീസും ആരംഭിക്കുന്നു. ഈ തീരുമാനങ്ങൾ ലക്ഷദ്വീപ് ടൂറിസം രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴി തെളിയിക്കും.
1967 മുതൽ ലക്ഷദ്വീപ് യാത്രയ്ക്ക് നിർബന്ധമായിരുന്നത് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റാണ്. ക്രിമിനൽ പശ്ചാത്തലമില്ലെന്ന് തെളിയിക്കുന്ന രേഖ ലഭിക്കാൻ സ്വന്തം നാട്ടിലെ പൊലീസ് സ്റ്റേഷനിൽ ദിവസങ്ങളോളം കാത്തിരിക്കേണ്ടിയിരുന്നു. ഇതിനുപുറമെ സൊസൈറ്റി ഫോർ പ്രൊമോഷൻ ഓഫ് നേച്ചർ ടൂറിസം ആൻഡ് സ്പോർട്സ് (SPORTS) പോലെയുള്ള അംഗീകൃത സംഘടനകളുടെയോ സ്വകാര്യ ടൂർ ഓപ്പറേറ്റർമാരുടെയോ സ്പോൺസർഷിപ്പും നിർബന്ധമായിരുന്നു. ഈ രണ്ട് നിബന്ധനകളുമാണ് ഇപ്പോൾ പൂർണ്ണമായും ഒഴിവാക്കിയിരിക്കുന്നത്. ടൂറിസ്റ്റ് കാറ്റഗറിയിൽ വരുന്നവർക്ക് ഓൺലൈൻ പോർട്ടൽ വഴി നേരിട്ട് പെർമിറ്റിന് അപേക്ഷിക്കാം. വിദേശ വിനോദസഞ്ചാരികൾക്ക് പാസ്പോർട്ടും വിസയും നിർബന്ധമാണ്.
ആധാർ കാർഡ് പോലുള്ള തിരിച്ചറിയൽ രേഖകളും താമസ സൗകര്യം ബുക്ക് ചെയ്തതിന്റെ വിവരങ്ങളും ഓൺലൈനായി നൽകണം. ഒരു അപേക്ഷയിൽ പരമാവധി ആറുപേരെ വരെ ഉൾപ്പെടുത്താനാകും. ഒരാൾക്ക് 50 രൂപയാണ് അപേക്ഷാ ഫീസ്. ഇതിന് പുറമെ മുതിർന്നവർക്ക് 200 രൂപയും 12 മുതൽ 18 വയസ്സുവരെ പ്രായമുള്ളവർക്ക് 100 രൂപയും ഹെറിറ്റേജ് ഫീസായി നൽകണം. ദ്വീപുകൾ തമ്മിലുള്ള സഞ്ചാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കൊച്ചിയിൽ നിന്നും ലക്ഷദ്വീപിലെ അഞ്ച് ദ്വീപുകളിലേക്ക് സ്കൈഹോപ് ഏവിയേഷൻ സീപ്ലെയിൻ സർവീസ് ആരംഭിക്കുകയാണ്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (DGCA) റെഗുലേറ്ററി അംഗീകാരമായ എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് (AOC) സ്കൈഹോപ് ഏവിയേഷന് ലഭിച്ചു. ഗുരുഗ്രാം ആസ്ഥാനമായുള്ള ഈ കമ്പനിയെ സർവീസ് നടത്താൻ അധികാരപ്പെടുത്തിയിട്ടുണ്ട്. കൊച്ചിയിൽ നിന്നും അഗത്തി, കവരത്തി, കൽപേനി, കിൽത്താൻ, കടമത്ത് എന്നീ അഞ്ച് ദ്വീപുകളിലേക്കാണ് സർവീസ് നടത്തുന്നത്. 19 സീറ്റർ വിമാനങ്ങളാണ് ലക്ഷദ്വീപിൽ ഉപയോഗിക്കുക. ലക്ഷദ്വീപിൽ നിന്നുള്ള ലാൻഡ്യാഗോ കമ്പനിയാണ് സീപ്ലെയിൻ സർവീസിനുള്ള ടിക്കറ്റിംഗ് ഏജൻസി. ബംഗാരം, അഗത്തി, കവരത്തി തുടങ്ങിയ പ്രധാന ദ്വീപുകളിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ ഈ തീരുമാനങ്ങൾ സഹായിക്കും.