ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം ആഗോള വിപണികളെ ഉലയ്ക്കുമ്പോൾ ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച പിടിച്ചുനിർത്താൻ അടിയന്തര നടപടികളുമായി റിസർവ് ബാങ്ക്. 2013-ൽ രാജ്യം നേരിട്ട സമാന പ്രതിസന്ധി ഘട്ടത്തിൽ നടപ്പിലാക്കിയ ‘എമർജൻസി പ്ലേബുക്ക്’ വീണ്ടും തുറക്കാനാണ് ആർബിഐയുടെ നീക്കം. ഡോളർ നിക്ഷേപം ആകർഷിക്കുന്നതിനും വിദേശനാണ്യ ശേഖരം ശക്തിപ്പെടുത്തുന്നതിനുമുള്ള പദ്ധതികൾക്ക് ആർബിഐ രൂപം നൽകി കഴിഞ്ഞു. ഈ വർഷം മാത്രം രൂപയുടെ മൂല്യത്തിൽ 5.5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഏപ്രിൽ 30-ന് ഡോളറിനെതിരെ 95.33 എന്ന റെക്കോർഡ് താഴ്ചയിലേക്ക് രൂപ കൂപ്പുകുത്തിയിരുന്നു. സമ്മർദ്ദം തുടർന്ന രൂപ ഇന്ന് 94.95 എന്ന നിലവാരത്തിലാണ് വ്യാപാരം ആരംഭിച്ചത്.
രൂപയെ പിടിച്ചുലയ്ക്കുന്ന ചില ഘടകങ്ങൾ ഇവയാണ് യുഎസ്-ഇറാൻ സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലുണ്ടായ തടസ്സങ്ങൾ അസംസ്കൃത എണ്ണവില കുതിച്ചുയരാൻ കാരണമായി. ഇത് ഇന്ത്യയുടെ ഇറക്കുമതി ചെലവ് കൂട്ടി. വിദേശ നിക്ഷേപകരുടെ പിൻവാങ്ങൽ ഒരു പ്രശ്നമായി തുടരുന്നു. മാർച്ച്, ഏപ്രിൽ മാസങ്ങളിലായി മാത്രം വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് 19 ബില്യൺ ഡോളറാണ് പിൻവലിച്ചത്. 2026-ൽ ഇതുവരെ മൊത്തം 20.6 ബില്യൺ ഡോളറിൻ്റെ വിദേശ നിക്ഷേപം പുറത്തുപോയി. ഇതിനൊപ്പം ആഗോള വിപണിയിൽ ഡോളർ ശക്തി പ്രാപിക്കുന്നതും രൂപയ്ക്ക് തിരിച്ചടിയായി.
പ്രതിസന്ധി മറികടക്കാൻ രണ്ട് പ്രധാന പോംവഴികളാണ് ആർബിഐയും കേന്ദ്ര സർക്കാരും ആലോചിക്കുന്നത്. 2013-ൽ രൂപയുടെ തകർച്ച തടയാൻ സഹായിച്ച എൻആർഐ ഡോളർ ഡെപ്പോസിറ്റ് സ്കീം ഇതിൽ പ്രധാനമാണ്. ബാങ്കുകൾക്ക് കുറഞ്ഞ നിരക്കിൽ ഡോളർ കൈമാറാൻ അനുമതി നൽകുന്നതിലൂടെ കൂടുതൽ വിദേശ നിക്ഷേപം രാജ്യത്തെത്തിക്കാൻ സാധിക്കും. അന്ന് 26 ബില്യൺ ഡോളർ സമാഹരിക്കാൻ ഇതിലൂടെ സാധിച്ചിരുന്നു. ഇന്ത്യൻ ഗവൺമെൻ്റ് ബോണ്ടുകളിൽ നിക്ഷേപം നടത്തുന്ന വിദേശികൾക്ക് നൽകേണ്ടി വരുന്ന 5% വിത്ത്ഹോൾഡിംഗ് ടാക്സ് ഒഴിവാക്കാൻ ധനമന്ത്രാലയത്തോട് ആർബിഐ ആവശ്യപ്പെട്ടേക്കും. ഇത് വിദേശ നിക്ഷേപകരെ വീണ്ടും ഇന്ത്യയിലേക്ക് ആകർഷിക്കും. ബാങ്കുകൾ വിദേശ വിനിമയ വിപണിയിൽ നടത്തുന്ന ഊഹക്കച്ചവടങ്ങൾ ആർബിഐ കർശനമായി നിയന്ത്രിച്ചിട്ടുണ്ട്. കൂടാതെ വിപണിയിൽ പെട്ടെന്നുണ്ടാകുന്ന ഡോളർ ഡിമാൻഡ് കുറയ്ക്കാൻ സ്പോട്ട് പർച്ചേസുകൾ നിയന്ത്രിക്കണമെന്ന് എണ്ണക്കമ്പനികൾക്ക് നിർദ്ദേശം നൽകി. നിലവിലെ ശേഖരം 11 മാസത്തെ ഇറക്കുമതിക്ക് സുരക്ഷിതമാണെന്ന് ആർബിഐ വ്യക്തമാക്കുന്നുണ്ടെങ്കിലും രൂപയുടെ മൂല്യം 95 കടന്നത് കേന്ദ്ര ബാങ്കിനെ ജാഗ്രതയിലാക്കിയിരിക്കുകയാണ്.