തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ സീനിയോറിറ്റി ഒരു പ്രശ്നമല്ലെന്നും, എംഎൽഎമാരുടെ ഭൂരിപക്ഷം കണക്കിലെടുത്താകും തീരുമാനമെന്നും നിയുക്ത എംഎൽഎ കെ. മുരളീധരൻ. മുഖ്യമന്ത്രി പദവിയെച്ചൊല്ലി കോൺഗ്രസിനുള്ളിൽ നടക്കുന്ന ചർച്ചകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുതിർന്ന നേതാവ് വി.ഡി. സതീശന്റെ ഫ്ലെക്സ് ബോർഡിൽ തുപ്പിയ നടപടിയെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ കൃത്യമായ നടപടിക്രമങ്ങളുണ്ട്. ഇതൊരു സിംഗിൾ പാർട്ടി സർക്കാരാണ്. എംഎൽഎമാരുടെ ഭൂരിപക്ഷവും ഘടകകക്ഷികളുടെ അഭിപ്രായവും പരിഗണിച്ചാകും മുഖ്യമന്ത്രിയെ തീരുമാനിക്കുക. ഇതിനായുള്ള നടപടിക്രമങ്ങൾ 24 മണിക്കൂറിനകം പൂർത്തിയാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. വെള്ളയമ്പലത്ത് വി.ഡി. സതീശന്റെ ഫ്ലെക്സിൽ തുപ്പി പ്രതിഷേധിച്ചവർ യഥാർത്ഥ കോൺഗ്രസുകാരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള നിർണായക ചർച്ചകൾ ഡൽഹിയിൽ നടക്കും. ഇതിനായി വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവർ ഡൽഹിയിലെത്തിയിട്ടുണ്ട്. ഇവർ ഇന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഈ ചർച്ചകൾക്ക് ശേഷമാകും പുതിയ മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യത്തിൽ അന്തിമ പ്രഖ്യാപനമുണ്ടാകുക.