ലോക വാർത്ത: പെന്റഗണിന്റെ വമ്പൻ എഐ ഡ്രോൺ പദ്ധതിയിൽ നിന്നും ഗൂഗിൾ പിന്മാറി; ജീവനക്കാരുടെ പ്രതിഷേധം കാരണം അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്റഗണിന്റെ ശബ്ദംകൊണ്ട് നിയന്ത്രിക്കാവുന്ന ഓട്ടോണമസ് ഡ്രോൺ പദ്ധതിയിൽ നിന്നും ടെക് ഭീമനായ ഗൂഗിൾ പിന്മാറി. നിർമ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട സൈനിക കരാറുകൾക്കെതിരെ ജീവനക്കാരുടെ ഭാഗത്തുനിന്നും ഉയർന്ന പ്രതിഷേധമാണ് ഈ തീരുമാനത്തിന് പിന്നിൽ.
അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ 100 ദശലക്ഷം ഡോളർ സമ്മാനത്തുകയുള്ള ‘ഡ്രോൺ സ്വാം ചലഞ്ചിൽ’ നിന്നാണ് ഗൂഗിൾ പിന്മാറിയത്. കമ്പനിയുടെ ആന്തരിക എത്തിക്സ് അവലോകനത്തിന് ശേഷമാണ് ബ്ലൂംബെർഗ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. സൈനിക കമാൻഡർമാർക്ക് തങ്ങളുടെ ശബ്ദത്തിലൂടെ നേരിട്ട് നിയന്ത്രിക്കാൻ കഴിയുന്ന ഡ്രോൺ കൂട്ടങ്ങളെ വികസിപ്പിക്കുക എന്നതാണ് പെന്റഗൺ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വാക്കാലുള്ള നിർദ്ദേശങ്ങളെ തത്സമയം ഡിജിറ്റൽ കമാൻഡുകളാക്കി മാറ്റി ഡ്രോണുകളെ പ്രവർത്തിപ്പിക്കാൻ ഇതിലൂടെ സാധിക്കും. യു.എസ് സ്പെഷ്യൽ ഓപ്പറേഷൻസ് കമാൻഡും പ്രതിരോധ നവീകരണ വിഭാഗവും സംയുക്തമായാണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
ഗൂഗിൾ പിന്മാറിയെങ്കിലും ഓപ്പൺ എഐ, പാലന്റീർ, ഇലോൺ മസ്കിന്റെ എക്സ്എഐ തുടങ്ങിയ മുൻനിര കമ്പനികൾ ഈ മത്സരരംഗത്ത് ഇപ്പോഴും സജീവമാണ്. ഡ്രോൺ വികസനവുമായി ബന്ധപ്പെട്ട പ്രാരംഭ ഘട്ടത്തിൽ ഗൂഗിൾ സമർപ്പിച്ച പദ്ധതി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ, ആഴ്ചകൾക്കുള്ളിൽ തന്നെ അവർ പിന്മാറുകയായിരുന്നു. ഡ്രോൺ വികസിപ്പിക്കാൻ ആവശ്യമായ ‘വിഭവങ്ങളുടെ അഭാവമാണ്’ ഔദ്യോഗിക കാരണമായി ഗൂഗിൾ ചൂണ്ടിക്കാണിക്കുന്നത്. നിർമ്മിത ബുദ്ധി പോലുള്ള ആധുനിക സാങ്കേതികവിദ്യകൾ ഹാനികരമായ രീതിയിലോ മനുഷ്യത്വവിരുദ്ധമായോ ഉപയോഗിക്കപ്പെട്ടേക്കാം എന്ന ആശങ്ക ജീവനക്കാർക്കിടയിൽ ശക്തമായിരുന്നു. രഹസ്യ സ്വഭാവമുള്ള ഇത്തരം സൈനിക കരാറുകൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് 600-ൽ അധികം ഗൂഗിൾ ജീവനക്കാർ സിഇഒ സുന്ദർ പിച്ചൈയ്ക്ക് നേരിട്ട് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനിയുടെ പിന്മാറ്റം. ഡീപ്പ് മൈൻഡ് എഐ ലാബിലെ ഉദ്യോഗസ്ഥർ മുതൽ വൈസ് പ്രസിഡന്റുമാർ വരെയുള്ളവർ ഈ പ്രതിഷേധത്തിൽ പങ്കെടുത്തതായാണ് വിവരം. ഡ്രോൺ പദ്ധതിയിൽ നിന്നും പിന്മാറിയെങ്കിലും, ഗൂഗിളും അമേരിക്കൻ പ്രതിരോധ വകുപ്പും തമ്മിലുള്ള ബന്ധം പൂർണ്ണമായും അവസാനിച്ചിട്ടില്ല. യുഎസ് സൈന്യത്തിന് ഗൂഗിളിന്റെ എഐ മോഡലായ ‘ജെമിനി’ ഉപയോഗിക്കാൻ അനുമതി നൽകുന്ന മറ്റൊരു വിപുലമായ കരാർ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.