ന്യൂഡൽഹി: പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്കിടയിലും മൂന്ന് ഇന്ത്യൻ ടാങ്കറുകൾ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി പിന്നിട്ടു. എട്ടു ലക്ഷത്തിലധികം ടൺ അസംസ്കൃത എണ്ണയുമായി എത്തുന്ന ‘ദേശ് വൈഭവ്’, ‘ദേശ് വിഭോർ’, ‘സൻമാർ ഹെറാൾഡ്’ എന്നീ കപ്പലുകൾ വരുംദിവസങ്ങളിൽ ഇന്ത്യൻ തീരങ്ങളിൽ നങ്കൂരമിടും. ആഗോളതലത്തിൽ എണ്ണ വിതരണത്തെക്കുറിച്ച് ആശങ്കകൾ നിലനിൽക്കുമ്പോഴും, സുഗമമായ ഇന്ധന ലഭ്യത ഉറപ്പുവരുത്താൻ ഇന്ത്യയ്ക്ക് സാധിക്കുന്നുവെന്നതിന്റെ തെളിവാണ് ഈ ടാങ്കറുകളുടെ വരവ്.
ഏറ്റവും നിർണായകമായ ആഗോള എണ്ണ ഷിപ്പിംഗ് റൂട്ടുകളിലൊന്നായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഈ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഏറെ പ്രാധാന്യമർഹിക്കുന്നു. ‘ദേശ് വൈഭവ്’ 2,86,572 ടൺ എണ്ണയുമായി ജൂൺ 24-ന് ഗുജറാത്തിലെ വാഡിനാർ തുറമുഖത്തെത്തും. അതേദിവസം തന്നെ 2,88,893 ടൺ അസംസ്കൃത എണ്ണയുമായി ‘ദേശ് വിഭോർ’ ഗുജറാത്തിലെ സിക്ക തുറമുഖത്തും എത്തും. ജൂലൈ ഒന്നിന് 2,85,400 ടൺ എണ്ണയുമായി ‘സൻമാർ ഹെറാൾഡ്’ ഒഡീഷയിലെ പാരദ്വീപ് തുറമുഖത്തും അടുക്കും.
ഈ കപ്പലുകളുടെ പ്രവർത്തനത്തിന് പിന്നിൽ അർപ്പണബോധമുള്ള ഇന്ത്യൻ ജീവനക്കാരുടെ വലിയ നിര തന്നെയുണ്ട്. ‘ദേശ് വൈഭവി’ൽ 37 പേരും, ‘ദേശ് വിഭോറി’ൽ 27 പേരും, ‘സൻമാർ ഹെറാൾഡി’ൽ 30 പേരും ഉൾപ്പെടെ നൂറോളം ഇന്ത്യൻ ജീവനക്കാരാണ് ഈ ദൗത്യത്തിൽ പങ്കാളികളാകുന്നത്. ഇന്ത്യയുടെ ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ സ്വന്തം പതാകയുള്ള കപ്പലുകളുടെയും ജീവനക്കാരുടെയും നിർണായക പങ്കാണ് ഈ ദൗത്യം എടുത്തുകാട്ടുന്നത്. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരും ഉപഭോക്താവുമായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഇത്തരമൊരു സാഹചര്യത്തിൽ അസംസ്കൃത എണ്ണയുടെ തടസ്സമില്ലാത്ത ഒഴുക്ക് ഉറപ്പാക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയ്ക്ക് അത്യന്താപേക്ഷിതമാണ്.