ബെംഗളൂരു: ഇന്ത്യയുടെ അഭിമാനകരമായ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-3-ന് ആഗോള അംഗീകാരം. ബഹിരാകാശ ശാസ്ത്ര രംഗത്തെ പരമോന്നത ബഹുമതികളിലൊന്നായ എ.ഐ.എ.എ (AIAA) ഗൊദാർഡ് അസ്ട്രോനോട്ടിക്സ് അവാർഡ് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനെ (ഇസ്രോ) തേടിയെത്തി. വാഷിങ്ടണിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ വിനയ് ക്വാത്ര ഇസ്രോയ്ക്ക് വേണ്ടി പുരസ്കാരം ഏറ്റുവാങ്ങി.
അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏയറോനോട്ടിക്സ് ആൻഡ് അസ്ട്രോനോട്ടിക്സ് നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയാണിത്. അസ്ട്രോനോട്ടിക്സ് മേഖലയിൽ അസാധാരണമായ നേട്ടങ്ങൾ കൈവരിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഈ പുരസ്കാരം നൽകുന്നു. ലിക്വിഡ് എഞ്ചിൻ റോക്കറ്റുകളുടെ വികസനത്തിന് തുടക്കം കുറിച്ച റോബർട്ട് എച്ച്. ഗൊദാർഡിന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ ഭാര്യ എസ്തർ ക്രിസ്റ്റീൻ കിസ്ക് ഗൊദാർഡ് ആണ് ഈ അവാർഡ് ഏർപ്പെടുത്തിയത്. 1975-ലാണ് അവാർഡ് ഇന്നത്തെ രീതിയിൽ വിതരണം ചെയ്യാൻ തുടങ്ങിയത്. 2023 ഓഗസ്റ്റ് 23-ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ചന്ദ്രയാൻ-3 വിജയകരമായി സോഫ്റ്റ് ലാൻഡിംഗ് നടത്തിയ ചരിത്ര നേട്ടമാണ് ഇസ്രോയെ ഈ പുരസ്കാരത്തിന് അർഹമാക്കിയത്. ചന്ദ്രനിലെ മണ്ണിലെ മൂലകങ്ങളെയും രാസവസ്തുക്കളെയും കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ ശേഖരിക്കാനും മനുഷ്യരെ ചന്ദ്രനിലെത്തിക്കാനുള്ള ഭാവി ദൗത്യങ്ങൾക്ക് അടിത്തറ പാകാനും ഈ ദൗത്യത്തിലൂടെ സാധിച്ചു.
അവാർഡ് ദാന ചടങ്ങിൽ സംസാരിച്ച വിനയ് ക്വാത്ര ഇന്ത്യയുടെ ഭാവി ബഹിരാകാശ പദ്ധതികളും ‘സ്പേസ് വിഷൻ 2047’ എന്ന ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു. മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള വരാനിരിക്കുന്ന സുപ്രധാന ദൗത്യങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ബഹിരാകാശ മേഖലയിലെ വാണിജ്യ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി ഇന്ത്യയും അമേരിക്കയും തമ്മിൽ കൂടുതൽ സഹകരണം ആവശ്യമാണെന്നും, ഗവേഷണ സ്ഥാപനങ്ങളും വ്യവസായ മേഖലയും യോജിച്ച് പ്രവർത്തിക്കുന്നത് വരുംകാലത്ത് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.