വാഷിംഗ്ടൺ: ഇറാന്റെ പുതിയ ഒത്തുതീർപ്പ് നിർദേശങ്ങൾ തള്ളി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ നിർദേശങ്ങൾ തൃപ്തികരമല്ലെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് പറഞ്ഞു. മാനുഷിക പരിഗണന മുൻനിർത്തി ഇറാനുമായി യുദ്ധത്തിന് താല്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കരാറിലെത്താൻ ഇറാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും നിലവിലെ ഒത്തുതീർപ്പ് വ്യവസ്ഥകൾ അമേരിക്കയ്ക്ക് സ്വീകാര്യമല്ല. ഇറാൻ ഭരണകൂടത്തിൽ കടുത്ത ഭിന്നതകളുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. ഭരണ നേതൃത്വം രണ്ടോ മൂന്നോ ഗ്രൂപ്പുകളായി തിരിഞ്ഞിരിക്കുകയാണ്. നാവിക ഉപരോധം നീക്കിയാൽ മാത്രമേ തുടർ ചർച്ചകൾക്ക് തയ്യാറാകൂ എന്ന നിലപാടിലാണ് ഇറാൻ. നിലവിൽ തുടർ സൈനിക നടപടിയോ സമാധാന കരാറോ ആണ് അമേരിക്കയുടെ മുന്നിലുള്ള പ്രധാന വഴികൾ. തുടര്‍ സൈനിക നീക്കങ്ങൾക്കുള്ള നിർദേശങ്ങൾ അമേരിക്കൻ സെൻട്രൽ കമാൻഡിൽ നിന്ന് ലഭിച്ചതായും ട്രംപ് സ്ഥിരീകരിച്ചു.
അതേസമയം ഇറാനുമായുള്ള യുദ്ധം അവസാനിച്ചതായി ട്രംപ് യു.എസ് കോൺഗ്രസിനെ അറിയിച്ചു. യുദ്ധം തുടരാൻ കോൺഗ്രസിന്റെ അനുമതി ആവശ്യമില്ലെന്ന് സ്ഥാപിക്കാനാണ് ഈ നീക്കമെന്നാണ് സൂചന. ഏത് ഭീഷണിയും നേരിടാൻ ഇറാൻ സൈന്യം സജ്ജമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അർഗ്ചി മുന്നറിയിപ്പ് നൽകി. ഇറാനുമായുള്ള യുദ്ധം തെറ്റായ തീരുമാനമായിരുന്നു എന്ന് 61 ശതമാനം അമേരിക്കക്കാരും വിശ്വസിക്കുന്നതായി വാഷിംഗ്ടൺ പോസ്റ്റ് – എ.ബി.സി സർവേ ഫലങ്ങൾ വ്യക്തമാക്കുന്നു.