ന്യൂഡൽഹി: പ്രധാനമന്ത്രി ഉജ്ജ്വല യോജന പ്രകാരം ഗാർഹിക എൽപിജി സിലിണ്ടറുകൾക്ക് നൽകിയിരുന്ന സബ്സിഡിയിൽ കേന്ദ്ര സർക്കാർ നിർണായക മാറ്റങ്ങൾ വരുത്തുന്നു. പദ്ധതിയുടെ ഭാഗമായി ബിപിഎൽ കുടുംബങ്ങൾക്ക് ലഭിച്ചുകൊണ്ടിരുന്ന സബ്സിഡി ആനുകൂല്യങ്ങളിലാണ് കുറവ് വരുത്തിയത്. നിലവിൽ ഒരു വർഷം ഒമ്പത് സിലിണ്ടറുകൾക്ക് ലഭിച്ചിരുന്ന സബ്സിഡി ഇനി മുതൽ ആദ്യത്തെ നാല് സിലിണ്ടറുകൾക്ക് മാത്രമായി ചുരുങ്ങും. ഓരോ സിലിണ്ടറിനും 300 രൂപ വീതം സബ്സിഡി ലഭിക്കുന്ന രീതിയിലാണ് പുതിയ ക്രമീകരണം. കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയമാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
ഈ മാറ്റത്തിലൂടെ ഉജ്ജ്വല പദ്ധതി ഗുണഭോക്താക്കൾക്ക് പ്രതിവർഷം 1,200 രൂപയുടെ സബ്സിഡി മാത്രമായിരിക്കും ലഭ്യമാകുക. കഴിഞ്ഞ വർഷം ഗുണഭോക്താക്കൾക്ക് ലഭിച്ചിരുന്ന സബ്സിഡി സിലിണ്ടറുകളുടെ എണ്ണം 12-ൽ നിന്ന് ഒമ്പതായി കുറച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ എണ്ണം നാലായി വെട്ടിക്കുറച്ചിരിക്കുന്നത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള സ്ത്രീകൾക്ക് പാചകവാതക ലഭ്യത ഉറപ്പാക്കാനും വിറക്, കൽക്കരി തുടങ്ങിയ പരമ്പരാഗത ഇന്ധനങ്ങൾക്ക് പകരമായി എൽപിജി ഉപയോഗം പ്രോത്സാഹിപ്പിക്കാനുമായി 2016-ലാണ് സർക്കാർ ഉജ്ജ്വല യോജന പദ്ധതിക്ക് തുടക്കം കുറിച്ചത്.
അതേസമയം, പാചകവാതക വിലയിലുണ്ടായ വർദ്ധനവ് സാധാരണക്കാരെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ജൂൺ ഏഴിന് രാജ്യത്ത് ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വിലയിൽ 29 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഉണ്ടായ രണ്ടാമത്തെ വില വർദ്ധനവാണിത്. നിലവിലെ നിരക്കുകൾ പ്രകാരം പിഎംയുവൈ ഗുണഭോക്താക്കൾ 14.2 കിലോ സിലിണ്ടറിനായി 642 രൂപ നൽകുമ്പോൾ, സാധാരണ ഉപഭോക്താക്കൾക്ക് 942 രൂപയാണ് വിലയായി നൽകേണ്ടി വരുന്നത്. സബ്സിഡിയിലുള്ള ഈ നിയന്ത്രണം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളുടെ ഗാർഹിക ബജറ്റിനെ കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.