ഗുരുവായൂർ: ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയിൽ വീണ്ടും വർദ്ധനവ്. എണ്ണ വിപണന കമ്പനികൾ 14.2 കിലോ എൽപിജി സിലിണ്ടറിന് 29 രൂപയാണ് വർദ്ധിപ്പിച്ചത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പാചകവാതക വില ഉയരുന്നത്. ജൂൺ 7 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിരക്കനുസരിച്ച് ഡൽഹിയിൽ ഗാർഹിക സിലിണ്ടർ വില 942 രൂപയായും, ഉജ്ജ്വല ഗുണഭോക്താക്കൾക്ക് ഇത് 642 രൂപയായും വർദ്ധിച്ചു. കേരളത്തിൽ സിലിണ്ടർ ഒന്നിന് വില 951 രൂപ കടന്നു. കഴിഞ്ഞ മാർച്ചിൽ 60 രൂപയുടെ വർദ്ധനവ് വരുത്തിയതിന് പിന്നാലെയാണ് ഈ പുതിയ വിലക്കയറ്റം.
അന്താരാഷ്ട്ര വിപണിയിൽ സൗദി സിപി ബെഞ്ച്മാർക്ക് വില 46 ശതമാനത്തോളം കുതിച്ചുയർന്നതാണ് സിലിണ്ടറിന്റെ വിതരണച്ചെലവ് വൻതോതിൽ വർദ്ധിക്കാൻ കാരണമായത്. നിലവിൽ ഒരു സിലിണ്ടറിന്റെ വിതരണച്ചെലവ് 1,600 രൂപയിലധികമാണ്. വിപണി വിലയും ചില്ലറ വിൽപ്പന വിലയും തമ്മിലുള്ള ഈ ഭീമമായ അന്തരം എണ്ണ വിപണന കമ്പനികൾക്ക് വൻ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷാവസാനം ഗാർഹിക എൽപിജി അണ്ടർ റിക്കവറി 60,000 കോടി രൂപയിലെത്തിയിരുന്നു. ഈ പ്രതിസന്ധി മറികടക്കാൻ കമ്പനികൾക്ക് 30,000 കോടി രൂപയുടെ നഷ്ടപരിഹാരം നൽകാൻ കേന്ദ്ര മന്ത്രിസഭ ഇതിനകം അംഗീകാരം നൽകിയിട്ടുണ്ട്.
ഹോർമുസ് കടലിടുക്കിലെ സംഘർഷം ഇന്ത്യയുടെ ഇന്ധന വിതരണ ശൃംഖലയെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. ഇന്ത്യയുടെ ആകെ എൽപിജി ഉപഭോഗത്തിന്റെ 54 ശതമാനവും കടന്നുപോകുന്നത് ഈ ജലപാത വഴിയാണ്. സംഘർഷം മൂലം ഗതാഗതം തടസ്സപ്പെട്ടത് വിതരണത്തെ നേരിട്ട് ബാധിച്ചിട്ടുണ്ട്. വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോഗ്രാം സിലിണ്ടറുകളുടെ വില ഇതിനകം കിലോയ്ക്ക് 164 രൂപയോളം വർദ്ധിച്ച് ഡൽഹിയിൽ 3,113.50 രൂപയിലെത്തി. പാചകവാതകത്തിന് പുറമെ പെട്രോൾ, ഡീസൽ, സിഎൻജി തുടങ്ങിയ ഇന്ധനങ്ങളുടെ വിലയിലും വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. മെയ് പകുതി മുതൽ പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 7.50 രൂപയും സിഎൻജി വിലയിൽ കിലോയ്ക്ക് 6 രൂപയുമാണ് വർദ്ധിച്ചത്. ആഗോള വിപണിയിലെ അസ്ഥിരതകൾ രാജ്യത്തെ ഇന്ധന വിപണിയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യത്തിൽ, ഉപഭോക്താക്കൾക്ക് അധികഭാരം വരാതിരിക്കാനുള്ള നടപടികളിലാണ് സർക്കാർ.