അബുദാബി: രാജ്യത്ത് വേനൽച്ചൂട് രൂക്ഷമാകുന്ന സാഹചര്യത്തിൽ പുറംജോലികളിൽ ഏർപ്പെടുന്നവർക്കായി ഉച്ചവിശ്രമ നിയമം ജൂൺ 15-ന് നിലവിൽ വരും. സെപ്റ്റംബർ 15 വരെ നീണ്ടുനിൽക്കുന്ന ഈ നിയന്ത്രണം മാനവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തുടർച്ചയായ 22-ാം വർഷമാണ് യു.എ.ഇയിൽ ഇത്തരമൊരു സുരക്ഷാ ക്രമീകരണം നടപ്പിലാക്കുന്നത്.
നിയമപ്രകാരം, ഉച്ചയ്ക്ക് 12.30 മുതൽ വൈകുന്നേരം 3.00 മണി വരെയുള്ള സമയങ്ങളിൽ നേരിട്ട് സൂര്യപ്രകാശമേൽക്കുന്ന തുറസ്സായ സ്ഥലങ്ങളിൽ പുറംജോലി ചെയ്യുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. വേനൽക്കാലത്ത് കടുത്ത ചൂട് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്നതിനും സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിനുമാണ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്. ഈ സമയങ്ങളിൽ തൊഴിലാളികൾക്ക് വിശ്രമിക്കാനാവശ്യമായ തണലുള്ള സൗകര്യങ്ങൾ ഒരുക്കാൻ കമ്പനികൾ ബാധ്യസ്ഥരാണ്. ഫാനുകൾ ഉൾപ്പെടെയുള്ള കൂളിങ് സംവിധാനങ്ങളും, ആവശ്യത്തിന് കുടിവെള്ളവും ജലാംശം നിലനിർത്താനുള്ള മറ്റ് ഉപാധികളും തൊഴിലിടങ്ങളിൽ ലഭ്യമാക്കണം.
അതേസമയം, സാങ്കേതിക കാരണങ്ങളാൽ നിർത്തിവെക്കാൻ സാധിക്കാത്ത ചില നിർണായക ജോലികളെ ഈ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കുടിവെള്ളം, വൈദ്യുതി, ഗതാഗതം തുടങ്ങിയ അത്യാവശ്യ സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനായുള്ള അടിയന്തര അറ്റകുറ്റപ്പണികൾക്ക് ഇളവ് ബാധകമായിരിക്കും. നിയമം ലംഘിച്ച് തൊഴിലാളികളെക്കൊണ്ട് വെയിലത്ത് ജോലി ചെയ്യിക്കുന്ന കമ്പനികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും, നിയമലംഘനം നടത്തുന്നവർക്ക് 50,000 ദിർഹം വരെ പിഴ ചുമത്തുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.