വാഷിങ്ടൺ: 2026 ഫിഫ ലോകകപ്പ് ടിക്കറ്റ് വിൽപ്പനയ്ക്കിടെയുണ്ടായ സാങ്കേതിക തകരാർ ഫിഫയ്ക്ക് വലിയ തലവേദനയാകുന്നു. ബുക്കിങ് വെബ്സൈറ്റിലുണ്ടായ പിഴവ് മുതലെടുത്ത് ചില കായികപ്രേമികൾക്ക് ‘പൂജ്യം ഡോളർ’ നിരക്കിൽ ടിക്കറ്റുകൾ സ്വന്തമാക്കാൻ കഴിഞ്ഞതായി ഫിഫ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ജൂൺ മൂന്നിനാണ് നാടകീയമായ ഈ സംഭവം അരങ്ങേറിയത്. കാനഡയിലെ ടൊറന്റോയിൽ നടക്കാനിരിക്കുന്ന മത്സരങ്ങളുടെ ടിക്കറ്റുകളാണ് സാങ്കേതിക തകരാർ മൂലം 60 ഓളം ആരാധകർക്ക് യാതൊരു തുകയുമില്ലാതെ ബുക്ക് ചെയ്യാൻ സാധിച്ചത്.
ഈ ടിക്കറ്റുകൾ നിലവിൽ റിസർവ്ഡ് ലിസ്റ്റിലാണെങ്കിലും ആരാധകർക്ക് സൗജന്യമായി മത്സരം കാണാൻ സാധിക്കില്ലെന്ന് ഫിഫ വ്യക്തമാക്കിയിട്ടുണ്ട്. ടിക്കറ്റ് റദ്ദാക്കപ്പെടാതിരിക്കാൻ കൃത്യമായ തുക ഏഴ് ദിവസത്തിനകം അടയ്ക്കണമെന്ന് ഫിഫ കർശന നിർദ്ദേശം നൽകി. ഈ സമയപരിധിക്കുള്ളിൽ പണമടച്ചില്ലെങ്കിൽ ടിക്കറ്റുകൾ ഉടനടി റദ്ദാക്കപ്പെടും. ലോകകപ്പ് ടിക്കറ്റുകളുടെ അമിത വിലയെച്ചൊല്ലി വിപണിയിൽ ഇതിനകം തന്നെ വലിയ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്.
ഫിഫയുടെ ഔദ്യോഗിക റീസെയിൽ സൈറ്റിൽ ലോകകപ്പ് ഫൈനലിനായുള്ള നാല് ടിക്കറ്റുകൾക്ക് മാത്രം ഏകദേശം 2.3 മില്യൺ യൂറോ (21 കോടിയിലധികം രൂപ) ഈടാക്കിയ സംഭവം വലിയ ചർച്ചയായിരുന്നു. വിനോദ വിപണിയിലെ ഡിമാൻഡും നിരക്കുകളും കണക്കിലെടുത്താണ് ഇത്തരം വിലകൾ നിശ്ചയിക്കുന്നതെന്നാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുടെ വാദം. അതേസമയം, ടിക്കറ്റ് വില നിശ്ചയിക്കുന്നതിലും സീറ്റുകൾ വിതരണം ചെയ്യുന്നതിലും കൃത്രിമത്വം നടക്കുന്നുണ്ടെന്ന പരാതികളെ തുടർന്ന് ഫിഫയുടെ ടിക്കറ്റിങ് രീതികൾക്കെതിരെ നിയമപരമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റീഷ്യ ജെയിംസും ന്യൂജേഴ്സി അറ്റോർണി ജനറൽ ജെന്നിഫർ ഡാവൻപോർട്ടും ചേർന്നാണ് ഈ അന്വേഷണത്തിന് ഉത്തരവിട്ടത്. ഈസ്റ്റ് റൂഥർഫോർഡിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങളുടെ ടിക്കറ്റ് ക്രമീകരണങ്ങളെക്കുറിച്ചും, ജൂലൈ 19-ന് നിശ്ചയിച്ചിരിക്കുന്ന ലോകകപ്പ് ഫൈനലിന്റെ ടിക്കറ്റിങ് രീതികളെക്കുറിച്ചും വിശദീകരണം ആവശ്യപ്പെട്ട് ഫിഫയ്ക്ക് അധികൃതർ സമൻസ് അയച്ചിട്ടുണ്ട്.