രാജ്യം: എൽപിജി (LPG) സിലിണ്ടർ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്കായി ജൂൺ ഒന്ന് മുതൽ പുതിയ നിയന്ത്രണങ്ങൾ നിലവിൽ വരുന്നു. ‘ഒരു കുടുംബത്തിന് ഒരു കണക്ഷൻ’ എന്ന നയം കർശനമാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങുന്നത്. രാജ്യത്ത് പിഎൻജി (PNG) കണക്ഷനുകളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ, ഗാർഹിക എൽപിജി സിലിണ്ടറുകളുടെ ഉപയോഗം ക്രമീകരിക്കാനാണ് പുതിയ ചട്ടങ്ങൾ രൂപീകരിച്ചിരിക്കുന്നത്.
നിലവിൽ രാജ്യത്ത് 33.5 കോടി എൽപിജി ഉപയോക്താക്കളാണുള്ളത്. പിഎൻജിയിലേക്ക് മാറുന്നവർ എൽപിജി കണക്ഷൻ ഉപേക്ഷിക്കണമെന്ന നിർദ്ദേശം നേരത്തെയുണ്ടായിരുന്നെങ്കിലും, ജൂൺ മുതൽ ഇത് കൂടുതൽ കർശനമാക്കുകയാണ്. ഒരേ വിലാസത്തിൽ പിഎൻജിയും എൽപിജിയും ഒരുമിച്ച് ഉപയോഗിക്കുന്നത് തടയുന്നതിനായി എണ്ണ വിപണന കമ്പനികൾ സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ കമ്പനികളുമായി ചേർന്ന് ഡിജിറ്റൽ ഡാറ്റാബേസുകൾ സംയോജിപ്പിച്ചിട്ടുണ്ട്. പുതിയതായി പിഎൻജി കണക്ഷൻ ലഭിക്കുന്നവർ 30 ദിവസത്തിനുള്ളിൽ എൽപിജി കണക്ഷൻ റദ്ദാക്കണമെന്നാണ് നിർദ്ദേശം. പിഎൻജി ലഭ്യമല്ലാത്ത പ്രദേശങ്ങളിലേക്ക് താമസം മാറുകയാണെങ്കിൽ എൽപിജി കണക്ഷൻ വീണ്ടും സജീവമാക്കാനുള്ള സൗകര്യം ഉപഭോക്താക്കൾക്ക് ലഭ്യമാണ്.
ഇന്ധന വിതരണത്തിലെ ക്രമക്കേടുകൾ തടയുന്നതിനും ദുരുപയോഗം ഒഴിവാക്കുന്നതിനുമായി റീഫില്ലിങ് കാലാവധിയിലും മാറ്റം വരുത്തിയിട്ടുണ്ട്. നഗരപ്രദേശങ്ങളിൽ എൽപിജി റീഫില്ലിങ് കാലാവധി 21 ദിവസത്തിൽ നിന്ന് 25 ദിവസമായും, ഗ്രാമീണ മേഖലകളിൽ ഇത് 45 ദിവസമായും വർധിപ്പിച്ചു. കൂടാതെ, ഒരു വർഷം പരമാവധി 12 സബ്സിഡി സിലിണ്ടറുകൾ മാത്രമേ ഒരു കുടുംബത്തിന് ലഭിക്കൂ; അധികമായി ആവശ്യമുള്ള സിലിണ്ടറുകൾക്ക് വിപണി വില നൽകേണ്ടി വരും. ഗാർഹിക സിലിണ്ടറുകളുടെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ കർശന നടപടികൾ നടപ്പിലാക്കുന്നത്.