ന്യൂഡൽഹി: നാല് ദിവസത്തെ ഔദ്യോഗിക നയതന്ത്ര സന്ദർശനത്തിനായി അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ഇന്ന് ഇന്ത്യയിലെത്തും. സന്ദർശനത്തിന്റെ ആദ്യ ഘട്ടമായി അദ്ദേഹം കൊൽക്കത്തയിലെത്തുന്നത് നയതന്ത്രപരമായും രാഷ്ട്രീയമായും ഏറെ പ്രാധാന്യത്തോടെയാണ് നിരീക്ഷകർ നോക്കിക്കാണുന്നത്. പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്കും ഭൗമരാഷ്ട്രീയ സമവാക്യങ്ങൾക്കും ഈ സന്ദർശനം വലിയ പ്രധാന്യം നൽകുന്നുണ്ട്.
കഴിഞ്ഞ 14 വർഷത്തിനിടയിൽ കൊൽക്കത്ത സന്ദർശിക്കുന്ന ആദ്യ യു.എസ് വിദേശകാര്യ സെക്രട്ടറിയാണ് മാർക്കോ റൂബിയോ. 2012 മെയ് മാസത്തിൽ അന്നത്തെ യു.എസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റൻ കൊൽക്കത്തയിൽ സന്ദർശനം നടത്തിയിരുന്നു. യു.എസ് കോൺസുലേറ്റ് വൃത്തങ്ങളുടെ വിവരമനുസരിച്ച്, ശനിയാഴ്ച രാവിലെ കൊൽക്കത്തയിലെത്തുന്ന റൂബിയോ, മിഷനറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനമായ ‘മദർ ഹൗസ്’ സന്ദർശിക്കും. മെയ് 23 മുതൽ 26 വരെ നീളുന്ന പര്യടനത്തിൽ കൊൽക്കത്തയ്ക്ക് പുറമെ ആഗ്ര, ജയ്പൂർ, ന്യൂഡൽഹി തുടങ്ങിയ നഗരങ്ങളും ഉൾപ്പെടുന്നുണ്ട്.
അമേരിക്കയും കൊൽക്കത്തയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് രണ്ട് നൂറ്റാണ്ടിലധികം പഴക്കമുണ്ട്. 1792-ൽ ജോർജ്ജ് വാഷിംഗ്ടൺ കൊൽക്കത്തയിൽ ആദ്യത്തെ അമേരിക്കൻ കോൺസലിനെ നിയമിച്ചതു മുതൽ തുടങ്ങിയ ഈ ബന്ധം ഇന്ന് ഇന്ത്യയുമായുള്ള ശക്തമായ സൗഹൃദമായി വളർന്നിരിക്കുന്നു. നിലവിൽ കിഴക്കൻ, വടക്കുകിഴക്കൻ മേഖലയിലെ 11 സംസ്ഥാനങ്ങളിലെ അമേരിക്കൻ നയതന്ത്ര ചുമതലകൾ കൊൽക്കത്തയിലെ യു.എസ് കോൺസുലേറ്റാണ് നിർവഹിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, ഇന്തോ-പസഫിക് മേഖലയിൽ തന്ത്രപ്രധാനമായ പങ്കാളിത്തം കെട്ടിപ്പടുക്കാൻ വാഷിംഗ്ടൺ ശ്രമിക്കുന്ന ഈ ഘട്ടത്തിൽ, മാർക്കോ റൂബിയോയുടെ സന്ദർശനം ഇന്ത്യയുടെ ഭൗമരാഷ്ട്രീയ പ്രാധാന്യത്തെ അടിവരയിടുന്നു.