എറണാകുളം: മലയിടംതുരുത്തിൽ നടക്കുന്ന ഭൂമി ഒഴിപ്പിക്കൽ നടപടികളിൽ ഇടപെട്ട് സംസ്ഥാന സർക്കാർ. പ്രദേശവാസികളുമായി ചർച്ച നടത്തി വിഷയം രമ്യമായി പരിഹരിക്കുന്നതിനായി എറണാകുളത്ത് നിന്നുള്ള മന്ത്രി റോജി എം ജോണിനെ സർക്കാർ ചുമതലപ്പെടുത്തി. ഈ വിഷയം എത്രയും വേഗം പരിഹരിക്കാനാണ് സർക്കാർ തലത്തിൽ ശ്രമങ്ങൾ നടക്കുന്നത്.
ഈ വിഷയത്തിൽ എൽഡിഎഫ് രാഷ്ട്രീയ മുതലെടുപ്പാണ് നടത്തുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പത്ത് വർഷക്കാലം ഭരണത്തിലിരുന്നിട്ടും ഈ വിഷയത്തിൽ ഒന്നും ചെയ്യാതിരുന്നവർ, അധികാരത്തിൽ വന്ന് ദിവസങ്ങൾ മാത്രമായ സർക്കാരിനെതിരെ തിരിയുന്നത് പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. ആഭ്യന്തരമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗത്തിൽ, കോടതി നടപടികളോട് സാവകാശം തേടാൻ തീരുമാനിച്ചു. കോടതിയുടെ നിർദേശങ്ങൾ പാലിച്ച് മാത്രമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
മലയിടംതുരുത്തിലെ ഭൂമി ശനിയാഴ്ചയ്ക്കകം ഒഴിപ്പിച്ച് തിരിച്ചുപിടിക്കണമെന്നാണ് പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ കർശന ഉത്തരവ്. നടപടികൾ പൂർത്തിയാക്കി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ട്. ഒഴിപ്പിക്കൽ നടപടികളിൽ വീഴ്ച വരുത്തരുതെന്ന് റൂറൽ എസ്പി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്. അതിനിടെ, കുടിയൊഴിപ്പിക്കലിനെതിരെ പ്രദേശത്ത് നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത അമ്പതോളം പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കോടതി നിർദേശപ്രകാരം മാത്രം മുന്നോട്ട് പോകാനാണ് നിലവിലെ സർക്കാരിന്റെ തീരുമാനം.