അന്താരാഷ്ട്ര വിപണി:
യു.എസ്.-ഇറാൻ യുദ്ധഭീതിയിൽ ആഗോള അസംസ്കൃത എണ്ണവില കുതിച്ചുയർന്നിരുന്നു. എന്നാൽ, ഇറാനുമേൽ നടത്താനിരുന്ന സൈനിക ആക്രമണം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് താൽക്കാലികമായി മാറ്റിവെച്ചതോടെ ക്രൂഡ് ഓയിൽ വിലയിൽ പെട്ടെന്ന് തിരുത്തൽ ഉണ്ടായി. ചർച്ചകൾക്ക് വഴി തുറക്കാനാണ് ആക്രമണം നിർത്തിവെക്കുന്നതെന്നാണ് വൈറ്റ് ഹൗസിൻ്റെ വിശദീകരണം.
ഈ വാർത്ത പുറത്തുവന്നതോടെ രാജ്യാന്തര വിപണിയിൽ വലിയ ചലനങ്ങളാണുണ്ടായത്. ജൂലൈ ഡെലിവറിക്കുള്ള ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് 2.7 ശതമാനം അഥവാ 3.01 ഡോളർ ഇടിഞ്ഞ് ബാരലിന് 109.09 ഡോളറിലെത്തി. യു.എസ്. ഡബ്ല്യു.ടി.ഐ. ക്രൂഡ് വില 1.3 ശതമാനം താഴ്ന്ന് 107.28 ഡോളറായി. ജൂലൈ മാസത്തെ കൂടുതൽ സജീവമായ ഡബ്ല്യു.ടി.ഐ. കോൺട്രാക്ട് രണ്ട് ശതമാനം ഇടിഞ്ഞ് 102.32 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണിക്ക് പിന്നാലെ ഇന്ത്യൻ മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിലും വിലയിടിവ് പ്രതിഫലിച്ചു. എം.സി.എക്സിൽ ക്രൂഡ് ഓയിൽ വില 0.9 ശതമാനത്തിലധികം താഴ്ന്ന് ബാരലിന് 9,916 രൂപയിലെത്തി.
സൗദി അറേബ്യ, ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ രാജ്യങ്ങളുടെ തലവന്മാർ നടത്തിയ ശക്തമായ നയതന്ത്ര ഇടപെടലിനെ തുടർന്നാണ് ആക്രമണം മാറ്റിവെച്ചതെന്ന് ട്രംപ് അറിയിച്ചു. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ വിതരണം തടസ്സപ്പെടുമെന്ന ആശങ്കയിൽ കഴിഞ്ഞ ദിവസങ്ങളിൽ വില ഉയർന്നു. ചർച്ചകൾ പരാജയപ്പെട്ടാൽ സൈനിക നീക്കവുമായി മുന്നോട്ട് പോകുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, പാകിസ്ഥാൻ വഴി തങ്ങളുടെ നിലപാട് അമേരിക്കയെ അറിയിച്ചിട്ടുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ചർച്ചകൾ പൂർത്തിയാകുന്നത് വരെ ഇറാന്റെ എണ്ണ കയറ്റുമതിക്കുള്ള ഉപരോധത്തിൽ വാഷിംഗ്ടൺ ഇളവ് നൽകിയേക്കുമെന്ന സൂചനകളുമുണ്ട്. ഹോർമുസ് കടലിടുക്കിലെ തർക്കങ്ങൾക്ക് ശാശ്വതമായ ഒരു പരിഹാരം ഉണ്ടാകുന്നത് വരെ വിപണിയിൽ അനിശ്ചിതത്വവും വിലക്കയറ്റവും തുടരാനാണ് സാധ്യതയെന്ന് വിദഗ്ധർ വിലയിരുത്തുന്നു.