കൊൽക്കത്ത: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഹൈദരാബാദ് ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് കൊൽക്കത്ത 18.2 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. അർധസെഞ്ച്വറി നേടിയ ആംഗ്രിഷ് രഘുവംശിയാണ് കൊൽക്കത്തയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്.
മറുപടി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയ്ക്കായി ഫിൻ അലൻ വെടിക്കെട്ട് ബാറ്റിംഗാണ് പുറത്തെടുത്തത്. നാലാം ഓവറിൽ മാത്രം രണ്ട് സിക്സറും രണ്ട് ഫോറുമടക്കം 27 റൺസ് പിറന്നതോടെ കൊൽക്കത്ത മികച്ച നിലയിലായി. എന്നാൽ അതേ ഓവറിലെ അവസാന പന്തിൽ അലൻ പുറത്തായി. 13 പന്തിൽ നിന്ന് 29 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. നാലോവർ പൂർത്തിയാകുമ്പോൾ ടീം സ്കോർ 49-ൽ എത്തിയിരുന്നു. പിന്നീട് ക്രീസിലൊന്നിച്ച അജിങ്ക്യ രഹാനെയും ആംഗ്രിഷ് രഘുവംശിയും ചേർന്ന് ഹൈദരാബാദ് ബൗളർമാരെ അനായാസം നേരിട്ടതോടെ ടീം വിജയത്തിലേക്ക് കുതിച്ചു.
രണ്ടാം വിക്കറ്റിൽ പത്ത് റൺറേറ്റ് നിലനിർത്തിക്കൊണ്ടാണ് ഇരുവരും സ്കോർ മുന്നോട്ട് കൊണ്ടുപോയത്. പത്താം ഓവറിൽ ടീം സ്കോർ 105 കടന്നതോടെ ഹൈദരാബാദിന്റെ വിജയപ്രതീക്ഷകൾ മങ്ങിത്തുടങ്ങി. 14-ാം ഓവറിൽ രഘുവംശി തന്റെ അർദ്ധസെഞ്ച്വറി പൂർത്തിയാക്കി. തൊട്ടടുത്ത ഓവറിൽ സാക്കിബ് ഹുസൈൻ രഹാനെയെ പുറത്താക്കിയെങ്കിലും അപ്പോഴേക്കും കൊൽക്കത്ത ജയത്തിനടുത്തെത്തിയിരുന്നു. 36 പന്തിൽ 43 റൺസെടുത്താണ് രഹാനെ മടങ്ങിയത്. അവസാനഘട്ടത്തിൽ റിങ്കു സിംഗും കാമറൂൺ ഗ്രീനും ചേർന്ന് 18.2 ഓവറിൽ കൊൽക്കത്തയെ വിജയതീരത്തെത്തിച്ചു.